‘എന്തുകൊണ്ട് നമ്മള് തോറ്റു?’ യുഡിഎഫ് പ്രാഥമിക വിലയിരുത്തല്‍
ഭരണം ഉറപ്പിച്ചു പുതുമുഖങ്ങളെ രംഗത്തിറക്കി വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 80ന് മുകളില്‍ സീറ്റ് പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നായിരുന്നു അവകാശവാദം. സ്വര്‍ണ്ണക്കടത്തും ആഴക്കടല്‍ മത്സ്യബന്ധന കരാറും തൊഴിലില്ലായ്മ്മയും ഉയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും നേതൃത്വം കണക്കുകൂട്ടി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിന് എത്തുകയും ചെയ്തു. ശബരിമല യുവതി പ്രവേശം ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയെങ്കിലും വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചത് ഇടതുമുന്നണിക്ക്. യുഡിഎഫിന്റെ […]

ഭരണം ഉറപ്പിച്ചു പുതുമുഖങ്ങളെ രംഗത്തിറക്കി വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 80ന് മുകളില്‍ സീറ്റ് പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നായിരുന്നു അവകാശവാദം. സ്വര്‍ണ്ണക്കടത്തും ആഴക്കടല്‍ മത്സ്യബന്ധന കരാറും തൊഴിലില്ലായ്മ്മയും ഉയര്‍ത്തിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം.
ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും നേതൃത്വം കണക്കുകൂട്ടി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിന് എത്തുകയും ചെയ്തു. ശബരിമല യുവതി പ്രവേശം ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയെങ്കിലും വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചത് ഇടതുമുന്നണിക്ക്. യുഡിഎഫിന്റെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തച്ചുടച്ചാണ് ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പിച്ചത്.
വിജയ സാധ്യത പരിഗണിച്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പതിവിനു വിപരീതമായി ഗ്രൂപ്പ് തര്‍ക്കമില്ലാതെ നേതൃത്വം ഐക്യത്തോടെ പ്രവര്‍ത്തിച്ചു എന്നായിരുന്നു വിലയിരുത്തല്‍. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യമാണ് തിരിച്ചടിക്ക് കാരണമെന്ന വാദമാകും ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ ഉയര്‍ത്തുക. അവസാന നിമിഷവും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ നേതൃത്വത്തിന് പരാജയത്തിന്റെ കാരണം എന്താണെന്ന് ഒട്ടും പിടികിട്ടിയിട്ടില്ല. കൊവിഡ് കാലത്തെ ഭക്ഷ്യ കിറ്റ് വിതരണവും പെന്‍ഷനുമൊക്കെ ഇടതുമുന്നണിയെ തുണച്ചുവെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏതായാലും പരാജയകാരണം കണ്ടെത്താന്‍ ഉടന്‍ തന്നെ യുഡിഎഫ് യോഗം ചേരുമെന്നാണ് സൂചന.
അതേസമയം, യുഡിഎഫ് പരാജയപ്പെടുമ്പോഴും തകരാത്ത ലീഗ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. മൂന്ന് സീറ്റുകളില്‍ അധികം മത്സരിച്ചെങ്കിലും മുസ്ലീംലീഗിന് ഇത്തവണ 17 സീറ്റുകളിലെ വിജയിക്കാനായുള്ളു. ജയിച്ചെങ്കിലും പല മണ്ഡലങ്ങളിലും മൂസ്ലീംലീഗിന്റെ വോട്ട് കുറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഇടതുമുന്നണിയുടെ കടന്നുകയറ്റം വ്യക്തമാക്കുന്നതാണ്.
കൂട്ടിക്കിഴിച്ചുള്ള തന്ത്രങ്ങളുടെ വിജയം കൂടിയാണ് ലീഗ് കോട്ടകളിലെ എല്‍ഡിഎഫ് കടന്നുകയറ്റം. ഒരിക്കലും തകരില്ലെന്ന് കരുതിയ ലീഗ് ശക്തികേന്ദ്രങ്ങളില്‍ ശക്തമായ പോരാട്ടവും നടത്തിയാണ് എല്‍ഡിഎഫ് വിജയവും തുടര്‍ഭരണവും നേടിയത്. അഭിമാന പ്രശ്നമായി കരുതിയ അഴീക്കോട് ജനകീയനായ സുമേഷിനെ മുന്‍നിര്‍ത്തി നടത്തിയ പോരാട്ടം കെഎം ഷാജിയുടെ ഹാട്രിക്ക് മോഹം തകര്‍ത്തു. 5574 വോട്ടുകള്‍ക്ക് സുമേഷ് ജയിച്ചു കയറി. 25 വര്‍ഷത്തിന് ശേഷം വനിതയെ പരീക്ഷിച്ച കോഴിക്കോട് സൗത്തിലും ഐഎന്‍എല്ലിലൂടെ എല്‍ഡിഎഫ് കടന്നുകയറി വിജയം പിടിച്ചെടുത്തു.
പകിട്ട് പ്രകടിപ്പിക്കാതെയുള്ള അടിസ്ഥാന തലത്തിലെ പ്രചാരണം കരുത്താക്കി 12459 വോട്ടുകള്‍ക്കാണ് അഹമ്മദ് ദേവര്‍കോവില്‍ നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്തില്‍ പരാജയപ്പെടുത്തിയത്. ഉദ്യോഗ പൂര്‍ണമായിരുന്നു കുറ്റ്യാടിയിലെ വോട്ടെണ്ണല്‍. അവസാന റൗണ്ട് വരെ മാറിമറിഞ്ഞ ലീഡ് നിലക്കൊടുവില് കുഞ്ഞഅഹമ്മദ് കുട്ടി പാറക്കല്‍ അബ്ദുള്ളയില്‍ നിന്നും മുസ്ലീലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. അഭിപ്രായ ഭിന്നതയയെ തുടര്‍ന്നാണെങ്കിലും സ്ഥാനാര്‍ഥിയെ അവസാന നിമിഷം മാറ്റിയതടക്കമുള്ള സിപിഎം നീക്കങ്ങള്‍ പ്രാദേശിക നേതൃത്വത്തെ ആവേശഭരിതമാക്കിയത് കുറ്റ്യാടിയിലെ വിജയത്തിന് വഴിതെളിയിച്ചു. 6504 വോട്ടുകള്‍ക്ക് എംകെ മുനീര്‍ കൊടുവള്ളിയില്‍ ജയിച്ചുവന്നെങ്കിലും പരാജയത്തിനിടയില്‍ തിളക്കമറ്റു.
തിരുവമ്പാടിയിലും ലീഗിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് മത്സരിച്ച താനൂരില്‍ പരാജയപ്പെട്ടു. പെരിന്തല് മണ്ണയില് നജീബ് കാന്തപുരം 37 വോട്ടിന്റെ നേരിയ ലീഡാണ് നേടിയത്. 2016ല്‍ 38057 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ ഇത്തവണ ഭൂരിപക്ഷം 30,522 ലൊതുങ്ങി.