‘വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്, അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല’; തോമസ് ഐസക്ക്
വിഷു ഭക്ഷ്യ കിറ്റും ക്ഷേമ പെന്ഷന് തുകയും വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ ആറിന് മുന്‍പ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്. അരിവിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നത് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാവിന് ചേര്‍ന്ന പണിയല്ലെന്നും ജനം പട്ടിണി കിടക്കാതിരിക്കാനാണ് സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്യുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടതെന്നും അല്ലാതെ ചെന്നിത്തല തീരുമാനിക്കുമ്പോഴല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. സ്വയം പുല്ലു തിന്നുകയോ പശുവിനെ […]

വിഷു ഭക്ഷ്യ കിറ്റും ക്ഷേമ പെന്ഷന് തുകയും വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ ആറിന് മുന്‍പ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്. അരിവിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നത് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാവിന് ചേര്‍ന്ന പണിയല്ലെന്നും ജനം പട്ടിണി കിടക്കാതിരിക്കാനാണ് സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്യുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടതെന്നും അല്ലാതെ ചെന്നിത്തല തീരുമാനിക്കുമ്പോഴല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാല്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെയെന്നും തോമസ് ഐസക്ക് പറഞ്ഞു.
മന്ത്രി തോമസ് ഐസക്ക് പറയുന്നു:
ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന് സമനായി ലോകത്ത് മറ്റാരും ഉണ്ടാകാനും ഇടയില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കാനുള്ള ഇടപെടലുകളാണ് പ്രതിപക്ഷം ചെയ്യുക എന്ന പൊതുബോധത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞുവെട്ടിയത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കാന്‍ നില്ക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കീര്‍ത്തിയാണ് അദ്ദേഹത്തെ സംബന്ധിച്ച് അഭികാമ്യം. നമുക്കെന്തു ചെയ്യാന്‍ പറ്റും?
ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യക്കിറ്റും പെന്‍ഷനും മുന്‍കൂറായി നല്‍കേണ്ടി വന്നത്. ആ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയത് ഫെബ്രുവരിയിലും. എന്തായിരുന്നു സാഹചര്യം? ഏപ്രില്‍ ആദ്യവാരം തുടര്‍ച്ചയായ അവധി ദിനങ്ങളാണ്. ഈസ്റ്റര്‍ നാലാം തീയതിയും വിഷു പതിനാലിനും. ഈസ്റ്ററിനു മുമ്പ് പെന്ഷന് എത്തിക്കണമെങ്കില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തണം. സഹകരണ ബാങ്കുകള്‍ വഴി ഒരു തവണ പെന്ഷന് വിതരണം ചെയ്യുന്നതിന് 10 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ്. അപ്പോള്‍ ഒരു മാസത്തില്‍ രണ്ടു തവണ വിതരണം ചെയ്യേണ്ടി വന്നാല്‍ 20 കോടി രൂപയാകും. അതൊഴിവാക്കുന്നതിനാണ് ഈസ്റ്ററിന് വിതരണം ചെയ്യുന്ന പെന്‍ഷനൊപ്പം വിഷുക്കൈനീട്ടം കൂടി നല്കാന് തീരുമാനിച്ചത്. ആ തീരുമാനമെടുക്കുമ്പോള്‍ ഏപ്രില്‍ ആറ് എന്ന ഇലക്ഷന് തീയതി പ്രഖ്യാപിച്ചിട്ടേയില്ല.
ഇതൊന്നും അപ്രതീക്ഷിതമായി ചെയ്തതല്ല. വര്‍ദ്ധിപ്പിച്ച പെന്ഷന് തുകയായ 1600 രൂപ വിഷുവിനു മുമ്പ് വിതരണം ചെയ്യുമെന്ന് ഞാന്‍ തന്നെ ഫെബ്രുവരി മാസത്തില്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്നൊന്നും ഒരു എതിര്‍പ്പും പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ ഉന്നയിച്ചിട്ടില്ല. ഫെബ്രുവരി 10ന്റെ പത്രങ്ങള്‍ നോക്കിയാല്‍ പ്രതിപക്ഷ നേതാവിന് അക്കാര്യം വ്യക്തമാകും. എതിര്‍പ്പുണ്ടെങ്കില്‍ അന്ന് പറയേണ്ടതായിരുന്നില്ലേ. എന്തുകൊണ്ടാണ് അന്ന് പറയാത്തത്?
സംശയം വേണ്ട. ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് അവര്‍ കരുതിയത്. യുഡിഎഫ് ഭരണകാലത്തെല്ലാം ക്ഷേമപെന്‍ഷനുകള്‍ വന്‍തോതില്‍ കുടിശിക വന്നിരുന്നല്ലോ. അതുപോലെയായിരിക്കും ഇത്തവണയുമെന്ന് അവര്‍ കരുതി. അതങ്ങനെയല്ല എന്ന് മനസിലായപ്പോള്‍, കിട്ടുന്നത് മുടക്കാനായി ശ്രമം.
കുട്ടികള്‍ക്ക് സ്കൂളില്‍ നിന്നുള്ള അരിവിതരണം നിര്‍ത്തിവെയ്ക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നതൊന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പണിയല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാനാണ് സര്‍ക്കാര്‍ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ കുടിശിക; എതിര്‍പക്ഷം ഭരിച്ചാല്‍ മുട്ടുന്യായം പറഞ്ഞ് വിതരണം മുടക്കുക. സ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാല്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.