ചാര നിരീക്ഷണ വിവാദം; മഹാരാഷ്ട്ര ഭരണ മുന്നണിയിലെ തര്‍ക്കം പരിഹരിക്കാന്‍ തിരക്കിട്ട നീക്കം, പ്രസ്താവന തിരുത്തി നാന പട്ടോളെ
തനിക്ക് മേല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ രഹസ്യ നിരീക്ഷണമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് നാനപട്ടോളെയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ മുന്നണിയിലെ വിള്ളല്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കം. കോണ്‍ഗ്രസ് കൂടി ഭാഗമായ മഹാവികാസ് അഘാഡിക്കെതിരെ മുന്നണിയിലെ തന്നെ പ്രമുഖ നേതാവ് രംഗത്ത് എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങള്‍ ആരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ബാലസാഹേബ് തോറത്ത് എന്നിവര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി വിഷയം ചര്‍ച്ച ചെയ്തു. അതിനിടെ, പ്രശ്‌നപരിഹാരം എന്ന നിലയില്‍ തന്റെ […]
14 July 2021 1:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തനിക്ക് മേല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ രഹസ്യ നിരീക്ഷണമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് നാനപട്ടോളെയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ മുന്നണിയിലെ വിള്ളല്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കം. കോണ്‍ഗ്രസ് കൂടി ഭാഗമായ മഹാവികാസ് അഘാഡിക്കെതിരെ മുന്നണിയിലെ തന്നെ പ്രമുഖ നേതാവ് രംഗത്ത് എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങള്‍ ആരംഭിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ബാലസാഹേബ് തോറത്ത് എന്നിവര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി വിഷയം ചര്‍ച്ച ചെയ്തു.
അതിനിടെ, പ്രശ്‌നപരിഹാരം എന്ന നിലയില്‍ തന്റെ പ്രസ്താവന തിരുത്തി നാന പട്ടോളയും രംഗത്ത് എത്തി. മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങളുടെ ഭാഗമായി തന്റെ പ്രസ്താവന വിവാദമായാണ് എന്നാണ് നാന പട്ടോളയുടെ പുതിയ പ്രതികരണം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുന്നതില്‍ പ്രകോപനം പൂണ്ട ബിജെപിയാണ് പ്രസ്താവന വളച്ചൊടിച്ചത്. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ബിജെപി നടത്തുന്ന ശ്രമമാണിത്. സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുമെന്നും നാന പട്ടോളെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും തന്റെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വകുപ്പിനെക്കൊണ്ട് നിരീക്ഷിപ്പിക്കുന്നുണ്ടെന്നാണ് നാന പട്ടോളെയുടെ വിവാദ പ്രസ്താവന.
അതേസമയം പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദീകരണം തേടിയെന്ന വാര്‍ത്ത നാനപട്ടോളെ നിഷേധിച്ചു. വിശദീകരണം തേടിയാല്‍ താന്‍ മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയും ശിവസേനയുമല്ല ബിജെപിയാണ് കോണ്‍ഗ്രസിന്റെ എതിരാളിയെന്നും നാനപട്ടോളെ വ്യക്തമാക്കി. നാന പട്ടോളെയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള എച്ച്‌കെ പട്ടേലും ആരോപിച്ചു.
ഇതിന് പിറകെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് മഹാവികാസ് അഘാഡിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ നേരിട്ട് ഇടപെട്ടത്. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് നേരത്തെ നാന പട്ടോളെ അഭിപ്രായപ്രകടനം നടത്തിയതും വിവാദം വിളിച്ചുവരുത്തിയിരുന്നു.