Top

‘കാപ്പന്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍’, പോയത് സംഘര്‍ഷമുണ്ടാക്കാനെന്ന് സോളിസിറ്റര്‍ ജനറല്‍; അതൊരു നിരോധിത സംഘടനയാണോയെന്ന് സുപ്രീംകോടതി

യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ ഹാഥ്രസിലേക്ക് പോയത് സംഘര്‍ഷമുണ്ടാക്കാനാണെന്ന് സോളിസിറ്റര്‍ ജനറല്‍. സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നും ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ഹാഥ്രസിലേക്ക് പോയതെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണോയെന്ന് ചോദിച്ച സുപ്രീംകോടതിയോട് അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. സിദ്ധിഖ് കാപ്പന് ഇതില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഒരു […]

28 April 2021 1:39 AM GMT

‘കാപ്പന്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍’, പോയത് സംഘര്‍ഷമുണ്ടാക്കാനെന്ന് സോളിസിറ്റര്‍ ജനറല്‍; അതൊരു നിരോധിത സംഘടനയാണോയെന്ന് സുപ്രീംകോടതി
X

യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ ഹാഥ്രസിലേക്ക് പോയത് സംഘര്‍ഷമുണ്ടാക്കാനാണെന്ന് സോളിസിറ്റര്‍ ജനറല്‍. സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നും ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ഹാഥ്രസിലേക്ക് പോയതെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്.

പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണോയെന്ന് ചോദിച്ച സുപ്രീംകോടതിയോട് അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. സിദ്ധിഖ് കാപ്പന് ഇതില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഒരു ആക്ടിവിസ്റ്റിന് എല്ലാ പ്രവര്‍ത്തനത്തിനും പണം കിട്ടണമെന്നുണ്ടോയെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം.

അതേസമയം സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സണ്‍ മാത്യൂ. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കഴിയില്ല, ജാമ്യം വേണമെങ്കില്‍ മറ്റ് പ്രതികളെ പോലെ മധുരയിലെ വിചാരണ കോടതിയെ സമീപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സിദ്ധിഖ് കാപ്പന് വേണ്ടിയുള്ള കെയുഡബ്ലൂജെ ഹരജിയില്‍ വാദം പുരോഗമിക്കുകയാണ്.

കാപ്പന്റെ കൊവിഡ്-19 ഫലം നെഗറ്റീവാണെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് തന്നെ മാറ്റിയെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 21 ാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് കാപ്പന്റെ ശരീരത്തില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വില്‍സണ്‍ മാത്യൂവിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.

സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ചിരുന്ന മഥുര ജയിലില്‍ അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കൊവിഡ് സ്ഥിരീകരിച്ച വിവരം കാപ്പന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മുന്‍പ് കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സിദ്ദിഖ് കാപ്പന്റെ കെയുഡബ്ലുജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മധുര ജയില്‍ ആശുപത്രിയില്‍നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് കാപ്പനെ മാറ്റുകയായിരുന്നു.

Next Story