‘ഭരണകൂട സംരക്ഷണത്തിലാണ് സ്ത്രീകള്‍ക്ക് പ്രത്യാശ’: വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കാന്‍ ‘റിമൂവ് ജോസഫൈന്‍’; ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ
ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച് യുവതിയോട് മോശമായി സംസാരിച്ചെന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ. റിമൂവ്‌ജോസഫൈന്‍ എന്ന ഹാഷ് ടാഗുമായിട്ടാണ് സോഷ്യല്‍ മീഡിയ കാമ്പയിനുമായി മുന്നോട്ട് പോവുന്നത്. മുഖ്യമന്ത്രിക്ക് മുന്നില്‍ സ്ത്രീകള്‍, ലിംഗ / ലിംഗത്വ ന്യൂനപക്ഷങ്ങള്‍ മറ്റു ജനാധിപത്യ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന ജനാഭിപ്രായം എന്ന നിലയിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുന്നത്. വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈനിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പൊതുവായി അതൃപ്തി ഉണ്ടാക്കുന്നതാണ്.ഇതിന് മുന്‍പും സമാന അനുഭവങ്ങള്‍ പ്രതികരണങ്ങള്‍ […]
24 Jun 2021 10:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച് യുവതിയോട് മോശമായി സംസാരിച്ചെന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ. റിമൂവ്‌ജോസഫൈന്‍ എന്ന ഹാഷ് ടാഗുമായിട്ടാണ് സോഷ്യല്‍ മീഡിയ കാമ്പയിനുമായി മുന്നോട്ട് പോവുന്നത്. മുഖ്യമന്ത്രിക്ക് മുന്നില്‍ സ്ത്രീകള്‍, ലിംഗ / ലിംഗത്വ ന്യൂനപക്ഷങ്ങള്‍ മറ്റു ജനാധിപത്യ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന ജനാഭിപ്രായം എന്ന നിലയിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുന്നത്.
വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈനിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പൊതുവായി അതൃപ്തി ഉണ്ടാക്കുന്നതാണ്.ഇതിന് മുന്‍പും സമാന അനുഭവങ്ങള്‍ പ്രതികരണങ്ങള്‍ ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ശാരീരികമായും മാനസികമായും കുടുംബത്തിലും പൊതു സമൂഹത്തിലും അതിക്രമം നേരിടുന്ന വിഭാഗങ്ങള്‍ എന്ന നിലയില്‍, നിയമത്തിലും ഭരണ കൂട സംരക്ഷണയിലുമാണ് സ്ത്രീകള്‍ പ്രത്യാശയോടെ നോക്കുന്നത്. എന്നാല്‍ വനിത കമ്മിഷന്‍ അധ്യക്ഷ സഹാനുഭൂതിയോടെ പരാതിക്കാരെ കേള്‍ക്കാതെ ധാര്‍ഷ്ട്യത്തോടും കര്‍ക്കശ്യത്തോടും അപരനിന്ദയോടും കൂടി ആണ് പെരുമാറിയത്. സ്ത്രീകളുടെ സംരക്ഷണം ഭരണകൂടം ഉറപ്പുവരുത്തേണ്ട സാഹചര്യത്തില്‍ ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ ശരീര ഭാഷയില്‍ പരാതിക്കാരോടുള്ള വനിത കമ്മീഷന്‍ അധ്യക്ഷയുടെ പെരുമാറ്റം വനിത കമ്മിഷന്റെ പ്രാഥമിക ലക്ഷ്യത്തെയും അതിക്രമങ്ങളെ പറ്റി തുറന്നു സംസാരിക്കുവാനും നീതി ഉറപ്പാക്കുവാനുമുള്ള സ്ത്രീകളുടെ അവകാശത്തെയും ഇല്ലാതെയാക്കുന്നതായും ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടുന്നു.
അധികാരത്തിന്റെ ഗര്‍വ്വ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, അകത്തും പുറത്തുമുള്ള അധികാരഗര്‍വുകളോടും ആധിപത്യസ്ഥാപന പ്രവണതകളോടുമാണ് സ്ത്രീകളുടെ പോരാട്ടം. അതേ വിഷയങ്ങളിലാണ് അവര്‍ക്ക് പിന്തുണ നല്‍കേണ്ടതെന്നും ബോധ്യമില്ലാത്ത ഒരാള്‍ ഇനിയും വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു തുടര്‍ന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അക്രമണങ്ങളില്‍ ഭരണകൂടത്തിന്റെ കൂടെ സമ്മതം പ്രഖ്യാപിക്കപ്പെടുന്നതാണെന്നും ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ വിഷയം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാവും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അധ്യക്ഷ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ സിപിഐഎം ജോസഫൈനെതിരെ കടുത്ത നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണുയരുന്നത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്റെ വിവാദത്തില്‍ നിന്നും പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാനും കഴിയില്ല.
എന്നാല്‍, വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. സംസാര മധ്യേ ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഒരു അമ്മയുടെ സ്വാതന്ത്ര്വത്തോടെയാണ് പെണ്‍കുട്ടിയോട് പെണ്‍കുട്ടിയോട് സംസാരിച്ചത്. വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു ജോസഫൈന്‍ പ്രസ്താവയില്‍ പ്രതികരിച്ചത്.