‘ബിജെപി ഭരിക്കുന്ന ഗോവയില്‍ ഇതൊന്നും കണ്ടില്ലല്ലോ’; ദ്വീപ് ജനതയെ പിന്തുണച്ച് ശിവസേന
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയത്തില്‍ ലക്ഷദ്വീപുകാരെ പിന്തുണച്ച് ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ട് പോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരി തിരിവിനും അസ്വസ്ഥതക്കും കാരണമാകുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് ചോദിക്കുന്നു. ‘ദ്വീപില്‍ ഏതെങ്കിലും തരത്തിലുള്ള അശാന്തി നിലനില്‍ക്കുകയാണെങ്കില്‍ ഒരു രാജ്യം മുഴുവന്‍ അതിന് വിലകൊടുക്കേണ്ടി വരും. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏതെങ്കിലും വിധത്തില്‍ വര്‍ഗീയ ധ്രൂവീകരത്തിന് […]
31 May 2021 12:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയത്തില്‍ ലക്ഷദ്വീപുകാരെ പിന്തുണച്ച് ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ട് പോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരി തിരിവിനും അസ്വസ്ഥതക്കും കാരണമാകുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
ലക്ഷദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് ചോദിക്കുന്നു.
‘ദ്വീപില്‍ ഏതെങ്കിലും തരത്തിലുള്ള അശാന്തി നിലനില്‍ക്കുകയാണെങ്കില്‍ ഒരു രാജ്യം മുഴുവന്‍ അതിന് വിലകൊടുക്കേണ്ടി വരും. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏതെങ്കിലും വിധത്തില്‍ വര്‍ഗീയ ധ്രൂവീകരത്തിന് ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.’ സജ്ഞയ് റാവത്ത് കൂട്ടിചേര്‍ത്തു.
അതിനിടെ ദ്വീപിലെ ബിജെപി നേതാക്കളെ ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററും മോദിയുടെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ നിലപാടാണ് ലക്ഷദ്വീപ് ബിജെപി കൈകൊണ്ടത്. സംഭവത്തില്‍ കേന്ദ്രത്തിന് കത്തയക്കുകയും സര്‍വ്വകക്ഷി യോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും തങ്ങളെ ചര്‍ച്ചക്ക് ക്ഷണിച്ചെന്നും ദ്വീപിലെ സാഹചര്യങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ വിശദീകരിച്ച് നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ന്് ദേശിയ നേതാക്കള്‍ ഇവരുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ നേരിട്ട് ഇവരെ കണ്ടേക്കുമെന്നും സൂചനയുണ്ട്. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തത്.