ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി സിന്ധു സെമിയില്‍; യമാഗുച്ചിയെ വീഴ്ത്തിയത് നേരിട്ടുള്ള ഗെയിമുകള്‍ക്ക്
ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് പി.വി. സിന്ധു സെമിഫൈനലില്‍ ഇന്നു നടന്ന ക്വാര്‍ട്ടറില്‍ ചിരവൈരിയായ ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം കാനെ യമാഗുച്ചിയെ തോല്‍പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ജാപ്പനീസ് താരത്തിനെതിരേ ആദ്യ ഗെയിമില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സിന്ധു. എതിരാളിക്ക് യാതൊരവസരവുഗ കൊടുക്കാതെ മുന്നേറിയ ഇന്ത്യന്‍ താരം ആദ്യ 11-7 എന്ന നിലയിലും പിന്നീട് 18-11 എന്ന നിലയിലും […]
30 July 2021 4:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് പി.വി. സിന്ധു സെമിഫൈനലില്‍ ഇന്നു നടന്ന ക്വാര്‍ട്ടറില്‍ ചിരവൈരിയായ ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം കാനെ യമാഗുച്ചിയെ തോല്‍പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
ജാപ്പനീസ് താരത്തിനെതിരേ ആദ്യ ഗെയിമില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സിന്ധു. എതിരാളിക്ക് യാതൊരവസരവുഗ കൊടുക്കാതെ മുന്നേറിയ ഇന്ത്യന്‍ താരം ആദ്യ 11-7 എന്ന നിലയിലും പിന്നീട് 18-11 എന്ന നിലയിലും ലീഡ് ചെയ്ത ശേഷം ആധികാരികമായി 21-13 എന്ന സ്‌കോറില്‍ ഗെയിം സ്വന്തമാക്കുകയായിരുന്നു.
ജാപ്പനീസ് താരത്തിന്റെ ഉയരക്കുറവ് മുതലെടുത്തു ക്രോസ് കോര്‍ട്ട് ഷോട്ടുകളും ഡ്രോപ് ഷോട്ടുകളുമായാണ് ഇന്ത്യന്‍ താരം തിളങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി ശക്തമായ മത്സരം കാഴ്ചവച്ചു.
തുടക്കത്തിലേ ഇഞ്ചോടിഞ്ച് പോരടിച്ച ജാപ്പനീസ് താരം ഒരു ഘട്ടത്തില്‍ സിന്ധുവിനെതിരേ 17-14 എന്ന നിലയിലും 19-18 എന്ന നിലയിലും ലീഡ് നേടി കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. രണ്ടു മാച്ച് പോയിന്റുകള്‍ രക്ഷിച്ചെടുക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും സമ്മര്‍ദ്ദത്തിനടിപ്പെടാതെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരം കാഴ്ചവച്ചത്.
മികച്ച രണ്ടു സ്മാഷുകളിലൂടെ മാച്ച് പോയിന്റ് രക്ഷിച്ചെടുത്ത സിന്ധു പിന്നീഖട് എതിരാളിക്ക് യാതൊരവസരവും നല്‍കിയില്ല. ടൈബ്രേക്കറിലേക്കു നീണ്ട ഗെയിം 22-20 എന്ന സ്‌കോറില്‍ സ്വന്തമാക്കിയ സിന്ധു 130 കോടി ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനകള്‍ സഫലമാക്കുകയായിരുന്നു. 2016-ല്‍ റിയോയില നഷ്ടമായ സ്വര്‍ണത്തിലേക്ക് അഞ്ചു വര്‍ഷത്തിനിപ്പുറം സിന്ധുവിന് ഇനി രണ്ടു ജയം കൂടി മതി.