സിദ്ദിഖ് കാപ്പൻ വീണ്ടും ജയിലിലേക്ക്, നടപടി ഭാര്യയും അഭിഭാഷകനും അറിയാതെ
ദിവസങ്ങൾക്ക് മുൻപാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവായത്. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ന്യൂ ഡൽഹി: മുതിർന്ന പത്ര പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി. കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ നിന്നും സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് തിരികെ മാറ്റിയത് എന്ന് റിപ്പോർട്ടുകൾ.
ഭാര്യയെയോ അഭിഭാഷകനെയോ അധികാരികൾ ഈ വിവരം അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് തന്റെ ഭർത്താവിനെ കാണണം എന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് ആശുപത്രിയിൽ ചെന്നിരുന്നത്. എന്നാൽ കാപ്പനെ കാണാൻ അനുവദിക്കാതെ അധികൃതർ മടക്കി അയക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവായത്. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
യുഎപിഎ കേസ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മധുര ജയിലില്ലാണ് സിദ്ധിഖ് കാപ്പൻ കഴിയുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെ ആണ് സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് തിരികെ എത്തിച്ചത്.