‘മോഹൻലാലിന്റെ അഭിനയത്തിന് രണ്ടു മാർക്ക് കൊടുത്തിട്ട് നാലു പതിറ്റാണ്ട്’; ഓർമകളുമായി സിബി മലയിൽ

മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന പ്രതിഭയെ സമ്മാനിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമ റിലീസ് ചെയ്തിട്ട് നാൽപ്പത് വർഷം. 1980 ഡിസംബർ 25നാണ് ഫാസിലിന്റെ സംവിധാന മികവിൽ ചിത്രം റിലീസ് ചെയ്തത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ നാല്പതാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് സംവിധായകൻ സിബി മലയിൽ.
ഈ ക്രിസ്തുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്, ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ് ആയ കാര്യമാണ്. അതെ മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്പതു വര്‍ഷങ്ങള്‍.
സിബി മലയിൽ
ചിത്രത്തിന്റെ ഓർമ്മകൾ സിബിമലയിൽ പോസ്റ്റിൽ കുറിക്കുന്നു. വിട പറഞ്ഞുപോയ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഓർത്തുകൊണ്ടാണ് സിബി മലയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു സിബി മലയിൽ. ഫാസിലും ചിത്രത്തിന്റെ നിര്‍മാതാവ് ജിജോയും സിബി മലയിലും ചേർന്നാണ് പുതുമുഖ നടന്മാരെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തില്‍ വില്ലനായി അഭിനയിക്കുവാൻ മോഹൻലാൽ വന്നു. നീണ്ട മുഖവും ചുരുണ്ട നീണ്ട മുഖവുമുള്ള മോഹൻലാലിൻറെ അഭിനയത്തിന് ഫാസിലും ജിജോയും നൂറില്‍ തൊണ്ണൂറിനു മുകളില്‍ മാര്‍ക്ക് നല്കിയപ്പോള് സിബി മലയില്‍ നല്‍കിയത് വെറും രണ്ട് മാര്‍ക്ക്. എന്നാലും മോഹൻലാൽ വില്ലനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മോഹൻലാലും സിബി മലയിലും നിരവധി ചിത്രങ്ങൾക്കായി ഒന്നിച്ചു. മോഹൻലാലിനു ദേശീയ പുരസ്കാരം ലഭിച്ച ‘കിരീടവും’ ‘ഭരതവും’ ഒരുക്കിയതും സിബി മലയിൽ തന്നെ.
സിബി മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ഈ ക്രിസ്തുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്, ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ് ആയ കാര്യമാണ്. അതെ മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്പതു വര്‍ഷങ്ങള്‍.
പിന്നെ ജോക്കുട്ടന് (ജിജോ) എന്നെ വിളിച്ചു, ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു. കൊടൈക്കനാലിന്റെ സുഖമുള്ള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് ഞങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നുപോകുന്നത് ഞാനറിയുന്നു. പപ്പ(നവോദയ അപ്പച്ചന്), അശോക് കുമാര്‍ സാര്‍, ശേഖര്‍ സാര്‍, ആലുംമൂടന്‍ ചേട്ടന്, പ്രതാപചന്ദ്രന് ചേട്ടന്, ക്യാമറ അയ്യപ്പന്, സൗണ്ട് കുറുപ്പ്, എസ്.എല്‍.പുരം ആനന്ദ്, മ്യൂസിക് ഗുണശേഖര്‍… വിടപറഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു.
എനിക്കും ലാലിനും ഓര്‍മ്മകള്‍ ഇനിയുമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകള്‍. ദേവദൂതന്റെ സുഖനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍. ദേവദൂതന് ഇരുപത് വയസ്. നന്ദി!! പ്രിയ ലാലു ഒരുമിച്ചുള്ള ഓര്‍മ്മകളുടെ മറുകര കൈകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്.’