Top

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’

‘പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. ‘

14 Oct 2020 6:51 AM GMT

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’
X

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹീം ഗാങ്ങുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ. പ്രതികളായ റമീസിന്റേയും ഷറഫുദ്ദീന്റേയും ടാന്‍സാനിയന്‍ ബന്ധം അന്വേഷിക്കണമെന്ന് കേന്ദ്ര ഏജന്‍സി കോടതിയില്‍ പറഞ്ഞു. റമീസ്, ഷറഫുദീന്‍ എന്നിവര്‍ ടാന്‍സാനിയയില്‍ ആയുധം വാങ്ങാന്‍ ശ്രമിച്ചു. ടാന്‍സാനിയയിലേക്ക് പോയാണ് റമീസും ഷറഫുദീനും ആയുധം വാങ്ങാന്നും സ്വര്‍ണം കടത്താനും ശ്രമിച്ചതെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.

പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഗാങ്ങില്‍ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ ഉണ്ട്. ഇയാള്‍ ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിം ഗാങ്ങുമായുള്ള ബന്ധം അന്വേഷിക്കണം.

എന്‍ഐഎ

സ്വര്‍ണ്ണക്കടത്തുകേസ് പ്രതികള്‍ സ്വര്‍ണം കടത്തിയത് ടാന്‍സാനിയയില്‍ നിന്ന് യുഎഇ വഴിയാണെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. പ്രപതികള്‍ ടാന്‍സാനിയയില്‍ പോയി അവിടെ നിന്ന് സ്വര്‍ണം യുഎഇയിലേക്ക് കടത്തിയെന്നും അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നെന്നും കേന്ദ്ര ഏജന്‍സി കോടതിയില്‍ പറഞ്ഞു.

പ്രതികള്‍ക്ക് എതിരെ യുഎപിഎ പ്രാഥമികമായി നില നില്‍ക്കുമോ എന്ന് കോടതി ചോദിച്ചു. സ്വര്‍ണത്തിനായി പണം മുടക്കിയവര്‍ ലാഭം എടുത്തിട്ടില്ല എന്ന് എന്‍ഐഎ മറുപടി നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ലാഭം എടുക്കാതെ സ്വര്‍ണക്കടത്തില്‍ വീണ്ടും നിക്ഷേപിച്ചാല്‍ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി.

പ്രതികളായ അബ്ദു, മുഹമ്മദലി, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ കസ്റ്റഡി കാലാവധി കഴിഞ്ഞ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചു. കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

Next Story