Top

കങ്കണയുമായുള്ള വാക്‌പോരിന് പിന്നാലെ ഊര്‍മ്മിള ശിവസേനയില്‍; നിയമസഭയിലെത്തിച്ച് പാര്‍ട്ടി; ശിവസേനയ്ക്ക് ഊര്‍മ്മിള പ്രിയപ്പെട്ടതായത് ഇങ്ങനെ

ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഊര്‍മ്മിള ശക്തമായ നിലപാടെടുത്തിരുന്നു. ശിവസേനയുടെ പ്രതിനിധിയായി ഊര്‍മ്മിള എത്തുമെന്ന കാര്യം പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മ്മിളയുമായി സംസാരിച്ചെന്നും റാവത്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചത്. ഇതിന് ശേഷമാണ് ശിവസേന നടിയെ സമീപിച്ചത്. സേനയുടെ […]

31 Oct 2020 12:58 AM GMT

കങ്കണയുമായുള്ള വാക്‌പോരിന് പിന്നാലെ ഊര്‍മ്മിള ശിവസേനയില്‍; നിയമസഭയിലെത്തിച്ച് പാര്‍ട്ടി; ശിവസേനയ്ക്ക് ഊര്‍മ്മിള പ്രിയപ്പെട്ടതായത് ഇങ്ങനെ
X

ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഊര്‍മ്മിള ശക്തമായ നിലപാടെടുത്തിരുന്നു.

ശിവസേനയുടെ പ്രതിനിധിയായി ഊര്‍മ്മിള എത്തുമെന്ന കാര്യം പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മ്മിളയുമായി സംസാരിച്ചെന്നും റാവത്ത് അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചത്. ഇതിന് ശേഷമാണ് ശിവസേന നടിയെ സമീപിച്ചത്. സേനയുടെ വക്താവായും ഊര്‍മ്മിളയെ നിയമിച്ചേക്കുമെന്നാണ് വിവരം. നേരത്തെ കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദിയും രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നിരുന്നു.

ഊര്‍മ്മിള കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്തില്‍നിന്ന് മത്സരിച്ചിരുന്നെങ്കിലും ബിജെപിയോട് പരാജയപ്പെടുകയായിരുന്നു. ഇതിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഊര്‍മ്മിള കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ തന്നെ കരുവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു അവര്‍ അന്ന് പറഞ്ഞത്. പാര്‍ട്ടിയിലെ ചിലര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഊര്‍മ്മിള പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിട്ടതിന് ശേഷം പൊതുരംഗത്ത് സജീവമല്ലായിരുന്ന ഊര്‍മ്മിള, വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കങ്കണ റണാവത്തിന് നല്‍കിയ മറുപടികളിലൂടെയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ഉദ്ദവ് താക്കറെയ്ക്കും സര്‍ക്കാരിനുമെതിരെ കങ്കണ വലിയ വിമര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ ഊര്‍മ്മിളയുടെ ഭാഗത്തുനിന്നുണ്ടായ പിന്തുണ ശിവസേനയ്ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും നിശബ്ദത പാലിച്ച
സമയത്തായിരുന്നു ഇത്.

മുംബൈ പാക് അധീന കശ്മീരാണെന്ന കങ്കണയുടെ പരാമര്‍ശത്തിന് കങ്കണയോട്, ‘ജന്മദേശമായ ഹിമാചലിലേക്കൊന്ന് തിരിഞ്ഞുനോക്കൂ, അവിടം ലഹരി ദുരുപയോഗത്തിന്റെ കോട്ടയായി മാറിയത് കാണുന്നില്ലേ’ എന്നായിരുന്നു ഊര്‍മ്മിള നല്‍കിയ മറുപടി.

‘രാജ്യമൊട്ടാകെ ലഹരി ഉപയോഗത്തിന്റെ ഭീഷണിയിലാണ്. ഹിമാചലാണ് ലഹരിവസ്തുക്കളുടെ ഉറവിടമെന്ന് കങ്കണ അറിയുന്നില്ലേ? അവള്‍ അവളുടെ സംസ്ഥാനത്തുനിന്നും തുടങ്ങട്ടെ. ചിലര്‍ക്ക് എല്ലായിപ്പോഴും ഒരു ആട്ടുതൊട്ടില്‍ ആവശ്യമാണ്. അവരെപ്പോഴും ഇരവാദം ഉന്നയിക്കുകയും ചെയ്യുന്നു. അത് പരാജയപ്പെട്ടാലുടന്‍ അവര്‍ സ്ത്രീ എന്ന വാദമുന്നയിക്കും’, എന്നും ഉര്‍മ്മിള പറഞ്ഞിരുന്നു.

ഇതിന് കങ്കണ തിരിച്ചടിച്ചത് ഊര്‍മ്മിളയെ സോഫ്റ്റ് പോണ്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു. ഇത് മാധ്യമങ്ങളിലും ബോളിവുഡിനകത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

‘എന്റെ കൂടെ നിന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ജനതയ്ക്കും എങ്ങോട്ടും ചായാതിരുന്ന അന്തസുറ്റ മാധ്യമങ്ങള്‍ക്കും നന്ദി. വ്യാജ ഐടി ട്രോളുകള്‍ക്കും പ്രചരണങ്ങള്‍ക്കും മീതെ നിങ്ങള്‍ നേടിയ വിജയമാണത്. ആഴത്തിലെന്നെ സ്പര്‍ശിച്ചു. വണങ്ങുന്നു’, എന്നായിരുന്നു ഊര്‍മ്മിള ഇതിന് പിന്നാലെ പ്രതികരിച്ചത്.

വിഷയത്തില്‍ ഊര്‍മ്മിള സ്വീകരിച്ച പ്രായോഗിക ബുദ്ധിയും നേരെ നിന്നുള്ള ആക്രമണ രീതിയുമാണ് സേനയെ ആകര്‍ഷിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇതോടെയാണ് ഊര്‍മ്മിളയെ പാര്‍ട്ടിയിലെത്തിക്കാന്‍ ശിവസേന തീരുമാനിച്ചതും.

‘നല്ല സാമൂഹിക നിരീക്ഷണമുള്ള നടിയാണ് അവര്‍. അവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കാം, പക്ഷേ, അവരുടെ രാഷ്ട്രീയ പക്വതയും അറിവും ജനങ്ങളുടെ പ്രശ്‌നത്തെക്കുറിച്ചുള്ള അവബോധവും അവരെ നിരവധിപ്പേരുടെ ഹൃദയത്തിലിടം നേടാന്‍ കാരണമാക്കിയിട്ടുണ്ട്’, സഞ്ജയ് റാവത്ത് പറഞ്ഞു.

ദേശീയ നിരയിലടക്കം തങ്ങള്‍ക്ക് ഒരു സ്ത്രീ പ്രാസംഗികയില്ലെന്ന ആത്മവിമര്‍ശനമുള്ള ശിവസേനയ്ക്ക് ഊര്‍മ്മിളയുടെ വരവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഊര്‍മ്മിളയുടെ ഭര്‍ത്താവ് ഒരു കശ്മീരി മുസ്ലിം ആണ് എന്നുള്ളത് ശിവസേനയുടെ അംഗീകാരം വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ വിശ്വസിക്കുന്നത്.

ഊര്‍മ്മിളയെ എംഎല്‍സിയാക്കാനുള്ള തീരുമാനത്തോട് സഖ്യസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. 12 പേരുടെ പേരുകളാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി നല്‍കിയിരിക്കുന്നത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നാല് വീതം പേരുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി വിട്ടെത്തിയ ഏക്‌നാഥ് ഖഡ്‌സെയുടെ പേരാണ് എന്‍സിപി നിര്‍ദ്ദേശിച്ചവയില്‍ ഒന്ന്.

Next Story