‘കോടികൾ ചെലവഴിച്ച് എന്തിന് ഇത്രയേറെ കമ്മീഷനുകൾ? ഇവർ രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യ വിരുദ്ധർ’; ഷിബു ബേബി ജോൺ
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ നടത്തിയ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ഷിബു ബേബി ജോൺ. രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യവിരുദ്ധരെ പൊതുജനങ്ങളുടെ ചെലവിൽ കുടിയിരുത്താനുള്ള ഇടങ്ങളാക്കി ഇവയെ മാറ്റിയാൽ ഇപ്പോൾ കണ്ടത് പോലുള്ള പല അനർത്ഥങ്ങളും ഇനിയും ആവർത്തിക്കുമെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. എന്തിനാണ് കോടികൾ ചെലവഴിച്ച് ഇത്രയേറെ കമ്മീഷനുകൾ? ഇതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് വായിക്കാം ഇത്രയേറെ കമ്മീഷനുകൾ കൊണ്ട് […]
26 Jun 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ നടത്തിയ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ഷിബു ബേബി ജോൺ. രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യവിരുദ്ധരെ പൊതുജനങ്ങളുടെ ചെലവിൽ കുടിയിരുത്താനുള്ള ഇടങ്ങളാക്കി ഇവയെ മാറ്റിയാൽ ഇപ്പോൾ കണ്ടത് പോലുള്ള പല അനർത്ഥങ്ങളും ഇനിയും ആവർത്തിക്കുമെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. എന്തിനാണ് കോടികൾ ചെലവഴിച്ച് ഇത്രയേറെ കമ്മീഷനുകൾ? ഇതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വായിക്കാം
ഇത്രയേറെ കമ്മീഷനുകൾ കൊണ്ട് ജനങ്ങൾക്ക് എന്താണ് മെച്ചം?
ഗാർഹിക പീഢനത്തെ കുറച്ച് പരാതി പറയുന്ന സ്ത്രീകളോട് ‘അനുഭവിച്ചോ’ എന്ന് പറയുന്ന വനിതാ കമ്മീഷൻ, അഞ്ച് വർഷത്തിനിടെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ലാത്ത ഭരണപരിഷ്‌കരണ കമ്മീഷൻ, യുവജനങ്ങളുടെ വിഷയങ്ങളിൽ ഒരു അഭിപ്രായം പോലുമില്ലാത്ത യുവജന കമ്മീഷൻ, ദളിത് വിഷയങ്ങളിൽ മിണ്ടാട്ടം മുട്ടിപ്പോകുന്ന എസ്.സി- എസ്.ടി കമ്മീഷനുകൾ… അങ്ങനെ നീണ്ടുപോകും കേരളത്തിലെ കമ്മീഷനുകളുടെ ലിസ്റ്റ്. എന്തിനാണ് കോടികൾ ചെലവഴിച്ച് ഇത്രയേറെ കമ്മീഷനുകൾ? ഇതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
കോടിക്കണക്കിന് രൂപയാണ് ഈ കമ്മീഷനുകളുടെ ഓരോ അംഗങ്ങൾക്കും അലവൻസ്- മറ്റ് ചെലവ് ഇനത്തിൽ ഖജനാവിൽ നിന്നും നഷ്ടമാകുന്നത്. എന്നാൽ അതിനനുസൃതമായിട്ടുള്ള നേട്ടമുണ്ടോ എന്നു ചോദിച്ചാൽ അഞ്ച് പൈസയുടെ പ്രയോജനമില്ല എന്ന് പറയേണ്ടി വരും. ഭരണ പരിഷ്‌കരണ കമ്മീഷനും വനിതാ കമ്മീഷനും യുവജന കമ്മീഷനുമടക്കമുള്ള ഈ കേരള നാട്ടിലെ സകല കമ്മീഷനുകളും ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ ഇടപെടലുകളെ പറ്റി ചോദിച്ചാൽ ഭരണാനുകൂലികൾക്ക് പോലും ഉത്തരമുണ്ടാകില്ല. ദുർബല വിഭാഗങ്ങളായ പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് വേണ്ടി സ്ഥാപിച്ച കമ്മീഷനുകളുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. മിക്കപ്പോഴും യാന്ത്രികമായ ചില പ്രവർത്തനങ്ങൾക്കപ്പുറം മറ്റൊന്നും നടക്കുന്നില്ല എന്നുതന്നെ പറയേണ്ടിവരും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വനിതാ കമ്മീഷൻ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ? സ്ത്രീധനമെന്ന പ്രവണതയിൽ മാറ്റമുണ്ടായിട്ടുണ്ടോ? അതൊക്കെ പോട്ടെ തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യമെങ്കിലും സ്ത്രീകളിലുണ്ടാക്കാൻ വനിതാ കമ്മീഷന് സാധിച്ചിട്ടുണ്ടോ?
ഏത് വിഭാഗത്തിന് വേണ്ടിയാണോ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്, അവർക്ക് ആ സ്ഥാപനത്തെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ ആ സ്ഥാപനം പിന്നെ വെള്ളാനയെ തുടരണമോ എന്ന് അധികൃതർ തീരുമാനിക്കണം.
ഈ സ്ഥാപനങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ അതിനനുസൃതമായ അധികാരങ്ങളും ഉണ്ടാകണം. അർത്ഥ ജുഡിഷ്യറി അധികാരങ്ങൾ മാത്രം വച്ച് സ്ഥാപനത്തിന് ഒന്നും ചെയ്യാനാകാതെ, തലപ്പത്തിരിക്കുന്ന ചിലർക്ക് അധികാരത്തിന്റെ ഹുങ്ക് കാണിക്കാനുള്ള വേദി മാത്രമായി ഈ ഇടങ്ങൾ ചുരുങ്ങിപ്പോകുകയാണ്.
രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യവിരുദ്ധരെ പൊതുജനങ്ങളുടെ ചെലവിൽ കുടിയിരുത്താനുള്ള ഇടങ്ങളാക്കി ഇവയെ മാറ്റിയാൽ ഇപ്പോൾ കണ്ടത് പോലുള്ള പല അനർത്ഥങ്ങളും ഇനിയും ആവർത്തിക്കും. വിവിധ മേഖലകളിലുള്ള അർഹരായവരെ മാത്രം നിയമിച്ച് അവർക്ക് പ്രവർത്തിക്കാനുളള അധികാരവും നൽകിയാൽ ചില കമ്മീഷനുകളെ എങ്കിലും മെച്ചപ്പെടുത്തി എടുക്കാം. മറ്റുള്ളവയെ പിരിച്ചുവിട്ട് ജനങ്ങളുടെ ബാധ്യത കുറയ്ക്കാനും സർക്കാർ തയ്യാറാകണം. കുറച്ചുപേർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം കുറേ കമ്മീഷനുകൾ സർക്കാർ നടത്തേണ്ടതില്ലല്ലോ.