കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടില്ല
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. കസ്റ്റംസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന അര്‍ജുന്റെ പരാമര്‍ശമാണ് കസ്റ്റംസിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയായത്. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ […]
6 July 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
കസ്റ്റംസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന അര്‍ജുന്റെ പരാമര്‍ശമാണ് കസ്റ്റംസിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയായത്. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചത്. കസ്റ്റംസ് ഓഫീസ് കെട്ടിടത്തില്‍ അഞ്ചാം നിലയിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു.
അതേസമയം, കേസില്‍ അറസ്റ്റിലായ മറ്റുള്ളവവരുടെ മൊഴിയില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഭാര്യ അമല ഉള്‍പ്പെടെയുവര്‍ നല്‍കിയ മൊഴിയും അര്‍ജുന്‍ എതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ ഹാജരാവണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കസ്റ്റംസ് നിലപാട് എടുത്തിരുന്നു. പിന്നാലെയാണ് ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ടിപി വധക്കേസ് പ്രതികളായ കൊടിസുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നതെന്നുമായിരുന്നു കസ്റ്റംസ് അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്ട്രോണിക് തെളിവുകള്‍ കിട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്. ഈ ബന്ധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്‍ക്കുന്ന പ്രതികള്‍ യുവാക്കളെ സ്വാധീനിക്കാനും ഇത് ഉപയോഗിച്ചു എന്നും കസ്റ്റംസ് ആരോപിച്ചിരുന്നു.