‘ജ്യോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കെ ആര്‍ നാരായണന്‍’; ‘ആക്റ്റിവിസ്റ്റ് പ്രസിഡണ്ടിനെ’ ഓര്‍ത്തെടുത്ത് ഹരീഷ് ഖേരെ
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണനെ ഓര്‍ത്തെടുത്ത് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹരീഷ് ഖേരെ. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കെ ആര്‍ നാരായണനായിരുന്നുവെന്ന് ഹരീഷ് ഖേരെ പറഞ്ഞു. കെ ആര്‍ നാരായണന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 1999 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിയപ്പോഴായിരുന്നു ജോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് […]

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണനെ ഓര്‍ത്തെടുത്ത് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹരീഷ് ഖേരെ. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കെ ആര്‍ നാരായണനായിരുന്നുവെന്ന് ഹരീഷ് ഖേരെ പറഞ്ഞു. കെ ആര്‍ നാരായണന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 1999 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിയപ്പോഴായിരുന്നു ജോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് .
അന്ന് കമ്മ്യൂണിസ്റ്റ് പിന്തുണക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് എംഎല്‍എ ഫോട്ടെദാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. അന്ന് അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ വാജ്‌പേയ് വീണ്ടും അധികാരത്തില്‍ എത്തില്ലായിരുന്നുവെന്നും ഗുജറാത്ത് വംശഹത്യയും നരേന്ദ്രമോദിയും തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും ഹരീഷ് ഖേരെ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശന സമയത്തായിരുന്നു കെആര്‍ വീണ്ടും തന്റെ സാനിധ്യം തെളിയിച്ചത്. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ വാജ്‌പേയ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ചേരിചേരാ നയം പിന്തുടരുന്ന രാജ്യമാണെന്ന് കെആര്‍ നാരായണന്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ഹരീഷ് ഖേരെ ലേഖനത്തില്‍ പറയുന്നു. രാഷ്ട്രപതി എന്ന നിലയില്‍ കെ ആര്‍ നാരായണന് ആരോടും പ്രത്യേകം താല്‍പര്യം ഇല്ലായിരുന്നുവെന്നും ഒരു രാഷ്ട്രപതി ആരുടേയും സ്ത്രീയോ പുരുഷനോ ആകേണ്ടതില്ലെന്നും ഒരാള്‍ തന്റെ പ്രവൃത്തിയില്‍ വീഴ്ച്ച വരുത്തുമ്പോള്‍ അത് മുഴുവന്‍ റിപ്പബ്ലിക്കിനും പരിക്കേല്‍പ്പിക്കുമെന്നും ഹരീഷ് ഖേരെ പറഞ്ഞു.
പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡണ്ടാണ് താനെന്നായിരുന്നു കെ ആര്‍ നാരായണന്‍ സ്വയം വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കെ ആര്‍ നാരായണന്‍ തന്നെ ഒരു മാഗസീനിന് അനുവദിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.പത്ര പ്രവര്‍ത്തകന്‍, അധ്യാപകന്‍, വൈസ് ചാനസിലര്‍, പാര്‍ലമെന്റ് അംഗം, കേന്ദ്ര മന്ത്രി, ഉപ രാഷ്ട്രപതി, രാഷ്ട്രപതി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ ആര്‍ നാരായണനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. വിദ്യഭ്യാസ കാലത്ത് തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ ഉറച്ച് നിന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ പാസായ കെ ആര്‍ നാരായണന്‍ തന്റെ ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.
ലക്ചര്‍ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരെ സമീപിച്ചപ്പോള്‍ താനൊരു ദളിതനായതിന്റെ പേരില്‍ അപമാനിതനാവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കെ ആര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. പിന്നീട് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കെ ആര്‍ വിദേശ കാര്യസര്‍വ്വീസില്‍ നിയമിതനാവുകയായിരുന്നു. ശേഷം 1976 ല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായി. ഇന്ത്യ-ചൈന ബന്ധം ഏറ്റവും പ്രശ്‌നഭരിതമായിരുന്ന നാളുകളായിരുന്നു അത്.
1978 ല്‍ വിദേശ കാര്യ വകുപ്പില്‍ നിന്നും വിരമിച്ച കെ ആര്‍ ജെഎന്‍യു വൈസ് ചാന്‍സിലറായി നിയമിതനായി. 1984 ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് കെ ആര്‍ നാരായണന്‍ ആദ്യമായി മത്സരിക്കുന്നത്. ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും സിപിഐഎമ്മിലെ എകെ ബാലനെ പരാജയപ്പെടുത്തിയായിരുന്നു ലോക്‌സഭയില്‍ എത്തിയത്. പിന്നീട്് 1988,91 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.