‘ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാവണം, അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണം’; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ലക്ഷദ്വീപ് വിവാദങ്ങള്‍ക്കിടെ ചുമത്തപ്പെട്ട രാജ്യ ദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ സംവിധായക ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിച്ച കേസില്‍ വലിയ വാദ പ്രതിവാദങ്ങളാണ് നടന്നത്. വാദങ്ങള്‍ക്കൊടുവില്‍ ഐഷ സുല്‍ത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി നിര്‍ദേശിച്ചു. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. എന്നാല്‍ ഐഷയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഐഷയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം […]
17 Jun 2021 5:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് വിവാദങ്ങള്‍ക്കിടെ ചുമത്തപ്പെട്ട രാജ്യ ദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ സംവിധായക ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിച്ച കേസില്‍ വലിയ വാദ പ്രതിവാദങ്ങളാണ് നടന്നത്. വാദങ്ങള്‍ക്കൊടുവില്‍ ഐഷ സുല്‍ത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി നിര്‍ദേശിച്ചു. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. എന്നാല്‍ ഐഷയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
ഐഷയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ താല്‍ക്കാലിക ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്‍പതിനായിരം രൂപയുടെ രണ്ടാളുടെ ജാമ്യത്തില്‍ കീഴ്കോടതി ജാമ്യത്തില്‍ വിടണം. അറസ്റ്റ് ചെയ്താല്‍ പിന്നീട് അഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി വ്യക്തമാക്കുന്നു. ഒരാഴ്ചത്തെ കാലാവധിയാണ് ഇടക്കാല ഉത്തരവിനുള്ളത്. അതേസമയം, തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
താന്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐഷ സുല്‍ത്താന കോടതിയില്‍ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിനെ കുറിച്ചാണ് ചര്‍ച്ചയില്‍ പറഞ്ഞത്. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. രാജ്യദ്രോഹക്കേസില്‍ സമീപകാലത്ത് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണക്കിലെടുക്കണം. കസ്റ്റഡിയില്‍ വേണമെന്ന് പോലീസും നിലപാട് എടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐഷ നടത്തിയ പരാമര്‍ശങ്ങള്‍ തികഞ്ഞ ബോധ്യത്തോടെയാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ ഉന്നയിച്ച വാദം. പരാമര്‍ശങ്ങളെ കേവല വിമര്‍ശനമായി കാണാനാവില്ല. വിനോദ് ദുവ കേസിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഈ കേസില്‍ ബാധകമാവില്ല. അന്വേഷണവുമായി ഐഷ സഹകരിക്കണം. മുന്‍കൂര്‍ ജാമ്യം തെറ്റായ സന്ദേശം നല്‍കും. ഐഷ കോടതിയില്‍ നല്കിയ രേഖകളില്‍ വൈരുദ്ധ്യമുണ്ടെന്നും ഭരണകൂടം കോടതിയില്‍ വ്യക്തകമാക്കി.
അതേസമയം, രാജ്യദ്രോഹക്കറ്റമാണ് നടന്നിട്ടുള്ളതെന്നാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ച നിലപാട്. പൊതുസമാധാനം തകര്‍ക്കുകയോ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുകയോ ലക്ഷ്യമിട്ട നടത്തുന്ന നീക്കം നടത്തിയാല്‍ കുറ്റം നിലനില്ക്കും. ചൈന ചെയ്തു പോലെ ബയോ വെപണ്‍ ജനങ്ങള്‍ക്കെതിരെ ഉപയോഗിച്ചുവെന്നാണ് പറഞ്ഞത്. നൂറ് ശതമാനം മുസ്ലീങ്ങള്‍ മാത്രം വസിക്കുന്ന ദ്വീപ്പ് നിവാസികളെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു എന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്. ഇതെല്ലാം മനപ്പൂര്‍വം പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സിനിമയിലെ പോലെ അഭിനയിക്കുകയാണ് ഇപ്പോള്‍. ക്ഷമ പറഞ്ഞത് അഭിനയം മാത്രമാണെന്നും കേന്ദ്രം കോടതിയില്‍ നിലപാട് എടുത്തു. എന്നാല്‍, കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മാറ്റ് ഹര്‍ജികള്‍ കോടതി തള്ളി. വാദം കേള്‍ക്കാന്‍ തയ്യാറെണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കക്ഷി ചേരല്‍ അപേക്ഷകള്‍ തള്ളിയത്.