ഈ വർഷം ഹജ്ജിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് സൗകര്യമൊരുക്കും
യാത്രക്കാർ 65 വയസ്സിന് താഴെയുള്ളവരാകണം
2 Jun 2022 4:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ഈ വർഷം ഹജ്ജിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് സൗകര്യമൊരുക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പകർച്ചവ്യാധികളുളളതിനാൽ തീർത്ഥാടകരുടെ സുരക്ഷയും, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
'തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം എപ്പോഴും സജ്ജമാണ്, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനും രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതൽ സുഗമമാക്കാനുമാണ് കിംഗ്ഡം വിഷൻ 2030 ലക്ഷ്യമിടുന്നതെന്നും' ഡോ. തൗഫീഖ് അൽ-റബിയ പറഞ്ഞു.
തീർത്ഥാടകർക്ക് അവരുടെ ഉംറ വിസ, താമസം, യാത്ര എന്നീ സേവനങ്ങൾ ലഭ്യമാകുന്നതിന് ഡിജിറ്റലായി അപേക്ഷിക്കാം. ഇതിനുളള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ നിബന്ധനകൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായെത്തുന്ന തീർത്ഥാടകർ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിമാന കമ്പനികൾ ഉറപ്പുവരുത്തണം. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
തീർത്ഥാടകർക്കുളള നിബന്ധനകൾ:
- യാത്രക്കാർ 65 വയസ്സിന് താഴെയുള്ളവരാകണം
- ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെപ്പുകളും അടിസ്ഥാന പ്രതിരോധ കുത്തിവെപ്പും എടുക്കണം
- പുറപ്പെടുന്ന തീയതിക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം (പി.സി.ആർ)
STORY HIGHLIGHTS: Hajj Season will Accommodate One Million Pilgrims