Top

സരിതയുടെ തൊഴില്‍ത്തട്ടിപ്പ്: തട്ടിപ്പ് ബെവ്‌കോ ഉന്നതരുടെ അറിവോടെയെന്ന് സൂചന; ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരന്റെ മൊഴി

രണ്ടാമത് വിളിച്ചപ്പോള്‍ താന്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് മീനാകുമാരി നിര്‍ദ്ദേശിച്ചെന്നും പരാതിക്കാരന്‍ മൊഴി നല്‍കി.

13 Dec 2020 11:57 PM GMT

സരിതയുടെ തൊഴില്‍ത്തട്ടിപ്പ്: തട്ടിപ്പ് ബെവ്‌കോ ഉന്നതരുടെ അറിവോടെയെന്ന് സൂചന; ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരന്റെ മൊഴി
X

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ത്തട്ടിപ്പ് ബീവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സൂചന. ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജര്‍ മീനാ കുമാരിക്കാണെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയതായി പരാതിക്കാരന്‍ മൊഴി നല്‍കി. തൊഴില്‍ വാഗ്ദാനം ചെയ്ത് സരിത എസ് നായരും സംഘവും ചേര്‍ന്ന് പണം തട്ടിയ പരാതിക്കാരിലൊരാളാണ് ബീവറേജസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ മീനാ കുമാരിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. ജോലി ലഭിക്കില്ലെന്നാണ് മീനാകുമാരി ആദ്യം പറഞ്ഞത്. രണ്ടാമത് വിളിച്ചപ്പോള്‍ താന്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് മീനാകുമാരി നിര്‍ദ്ദേശിച്ചെന്നും പരാതിക്കാരന്‍ മൊഴി നല്‍കി. പൊതുമേഖലാസ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു എന്നതാണ് സരിതയ്‌ക്കെതിരായ കേസ്.

തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ ടി രതീഷ് കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥിയാണ്. രതീഷും ഷാജുവും ചേര്‍ന്നാണ് പണപ്പിരിവ് നടത്തിയതെന്നാണ് സൂചന. ഇവര്‍ ഇരുപതോളം പേരില്‍ നിന്നും സമാനരീതിയില്‍ പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് സരിത എസ് നായര്‍ പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. തുക തിരികെ നല്‍കാന്‍ ഇവര്‍ക്ക്‌മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കി.

Next Story