Top

‘രണ്ട് മരണങ്ങള്‍ കൊണ്ടാണ് നെയ്യാറ്റിന്‍കര വിഷയമായത്, ഒരോ നിമിഷവും കുടിയിറക്കലുണ്ട്‌’, കുട്ടികളെ ദത്തെടുത്താല്‍ പ്രശ്‌നം തീരില്ലെന്ന് സര്‍ഫാസി വിരുദ്ധ സമര നേതാവ്‌

കിടപ്പാടങ്ങള്‍ ഒരു മൗലീകമായ അവകാശമാക്കി മാറ്റാനുള്ള ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ നിന്ന് തന്നെ ഉണ്ടാകേണ്ടതുണ്ട്.

29 Dec 2020 10:54 AM GMT

‘രണ്ട് മരണങ്ങള്‍ കൊണ്ടാണ് നെയ്യാറ്റിന്‍കര വിഷയമായത്, ഒരോ നിമിഷവും കുടിയിറക്കലുണ്ട്‌’, കുട്ടികളെ ദത്തെടുത്താല്‍ പ്രശ്‌നം തീരില്ലെന്ന് സര്‍ഫാസി വിരുദ്ധ സമര നേതാവ്‌
X

നെയ്യാറ്റിന്‍കരയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സര്‍ഫാസി വിരുദ്ധ സമര നേതാവ് പിജെ മാനുവല്‍ പറഞ്ഞു. രണ്ട് മരണങ്ങള്‍ നടന്നതുകൊണ്ട് മാത്രമാണ് കേരളീയ സമൂഹം വിഷയത്തെ ഈ നിലയില്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കിടപ്പാടങ്ങള്‍ ജപ്തി ചെയ്യുന്നതിന്റെ പ്രശ്‌നം ബാങ്കുകളുടേത് മാത്രമല്ല. ഒരോ നിമിഷവും നിരവധി ആളുകള്‍ സ്വന്തം കിടപ്പാടങ്ങളില്‍ നിന്ന് പടിയിറക്കപ്പെടുന്നുണ്ട്. അത് പ്രധാനമായും ബ്ലേഡ് പലിശയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷമായി നടക്കുന്നുണ്ട്. പ്രത്യകിച്ച് കസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വസ്തു തീറുവാങ്ങിയിട്ട് പണം കൊടുക്കുന്ന ലാന്‍ഡ് ഗ്രാബിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെയാണ് ഒരു ആന്റി ലാന്‍ഡ് ഗ്രാബിംങ് പോലുള്ള ബില്ലുകള്‍ ആവശ്യമായിവരുന്നത്.

ഇവിടെ നടന്നിട്ടുള്ളത് സ്റ്റേ ലഭിക്കുന്നതിന് മുമ്പുതന്നെ ഇവരെ കുടിയിറക്കി വസ്തു സ്വന്തമാക്കാനുള്ള വളരെ നീചവും നിഷ്ഠൂരവുമായിട്ടുള്ള ഇടപെടലാണ്. പൊതുവെ നീതിപീഠങ്ങള്‍ തങ്ങള്‍ക്ക് മുമ്പില്‍ വരുന്ന കേസുകള്‍ നിയമത്തിന്റെ എല്ലാ നൂലാംമാലകളും കൃത്യമായി പരിശോധിച്ച് നീതിയുടെ വശത്ത് നില്‍ക്കാതെ നിയമപരമായി മാത്രം കാണുന്ന വിഷയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. സിവില്‍ നിയമങ്ങളില്‍ തന്നെ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യുക എന്നുള്ള പ്രശ്‌നം ഒഴിവാക്കുകയും ആര്‍ട്ടിക്കിള്‍ 21 പോലുള്ള ഭരണഘടനാ പരമായിട്ടുള്ള ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവുമായി ബന്ധപ്പെടുത്തി കൊണ്ട് കിടപ്പാടങ്ങള്‍ ഒരു മൗലീകമായ അവകാശമാക്കി മാറ്റാനുള്ള ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ നിന്ന് തന്നെ ഉണ്ടാകേണ്ടതുണ്ട്.

ഇപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കുട്ടികളെ ദത്തെടുക്കുന്ന തരത്തില്‍ നീങ്ങികൊണ്ട് ഈ വിഷയത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ മുക്കി കളയുകയല്ല വേണ്ടത്. മറിച്ച് ഇതിനെ രാഷ്ട്രീയവും സാമൂഹീകവുമായ ഉത്തരവാദിത്തതോടെ, ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാനായി, അടിസ്ഥാനപരമായി ഏറ്റവും ദരിദ്രരായ മനുഷ്യര്‍ക്ക് എതിരെ കോടതികളിലൂടെ നടക്കുന്ന ഇത്തരം കുടിയിറക്ക നടപടികള്‍ക്കെതിരെ സാമൂഹിക സാംസ്‌കാരീരക രംഗങ്ങളില്‍ നിന്നും മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story