പത്ത് വര്‍ഷത്തിനു ശേഷം സജിതയെ കാണാന്‍ വന്ന് മാതാപിതാക്കള്‍; തന്റെ മാതാപിതാക്കള്‍ വിളിക്കാന്‍ പോലും തയ്യാറായില്ലെന്ന് റഹ്മാന്‍
സ്വന്തം മകള്‍ മരിച്ചു പോയെന്നു കരുതി ജീവിച്ച വേലായുധനും ശാന്തയും പത്ത് വര്‍ഷത്തിനു ശേഷം മകളെ കണ്ടു. ഒരു വിളിക്കപ്പുറം മകളുണ്ടായിരുന്നിട്ടും ഒന്നുമറിയാതെ ജീവിച്ച ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെയും റഹ്മാന്റെയും വാടക വീട്ടിലെത്തിയത്. മൂന്നു മാസം മുമ്പാണ് സജിതയും റഹ്മാനും ഇങ്ങോട്ട് താമസം മാറ്റിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഇനി കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മരിച്ചു പോയെന്നാണ് കരുതിയത്. കണ്ടതില്‍ വളരെയേറെ […]
11 Jun 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം മകള്‍ മരിച്ചു പോയെന്നു കരുതി ജീവിച്ച വേലായുധനും ശാന്തയും പത്ത് വര്‍ഷത്തിനു ശേഷം മകളെ കണ്ടു. ഒരു വിളിക്കപ്പുറം മകളുണ്ടായിരുന്നിട്ടും ഒന്നുമറിയാതെ ജീവിച്ച ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെയും റഹ്മാന്റെയും വാടക വീട്ടിലെത്തിയത്. മൂന്നു മാസം മുമ്പാണ് സജിതയും റഹ്മാനും ഇങ്ങോട്ട് താമസം മാറ്റിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഇനി കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മരിച്ചു പോയെന്നാണ് കരുതിയത്. കണ്ടതില്‍ വളരെയേറെ സന്തോഷം,’ സജിതയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്‌നേഹിച്ചത്,’ റഹ്മാന്‍ പറഞ്ഞു.
സജിത ലവ് ജിഹാദിന്റെ ഇരയാണെന്ന് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും ആരോപണമുയവരെയാണ് റഹ്മാന്റെ പ്രതികരണം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വചസ്പതിയുമുള്‍പ്പെടയുള്ളവരാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.
സ്വന്തം വീട്ടുകാര്‍ പോവും അറിയാതെയാണ് റഹ്മാന്‍ കാമുകിയെ പത്ത് വര്‍ഷം വീട്ടിലൊളിപ്പിച്ചത്. പാലക്കാട് അയിലൂരിലാണ് സംഭവം നടന്നത്. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.
പത്ത് വര്‍ഷം മുന്‍പ് 24കാരനായ റഹ്മാന്‍ 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ റഹ്മാനൊപ്പം വീടുവിട്ടിറങ്ങിയ സജിത 2010 ഫെബ്രുവരി മുതല്‍ ആരോരുമറിയാതെ റഹ്മാന്റെ മുറിയില്‍ ജീവിച്ച് വരികയായിരുന്നു. റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലായിരുന്നു കഴിഞ്ഞുവന്നത്. സജിതയുടെ തിരോധാനത്തിന് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റഹ്മാനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല.
മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് മുറി പൂട്ടിയായിരുന്നുന്നു ഇലക്ട്രീഷ്യനായ റഹ്മാന്‍ പുറത്തിറങ്ങിയിരുന്നത്. മുറിയിലെ ജനല്‍ പലക നീക്കി പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിരുന്നു. ഇതുവഴിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രി ആരുമറിയാതെ പുറത്തുകടക്കുകയാണ് പതിവെന്നാണ് ഇവര്‍ നെന്മാറ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പത്ത് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടുകാരെ അറിയിക്കാതെ തന്നെ യുവതിയുമൊത്ത് വാടകവീട്ടിലേക്ക് മാറി താമസിച്ച് വരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കായി വീട് വിട്ടിറങ്ങിയ റഹ്മാനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 10 വര്‍ഷത്തെ അജ്ഞാതവാസം ഉള്‍പ്പെടെ പുറം ലോകമറിഞ്ഞത്. യുവാവിനെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച യുവാവിന്റെ സഹോദരന്‍ നെന്മാറ കവലയില്‍ വച്ച് കാണുകയായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടുപേരെയും കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നല്‍കിയതെന്ന് നെന്മാറ പോലീസ് പറയുന്നു. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയക്കുകയും ചെയ്തു.