Top

അമേരിക്കയിലെ മലയാളിയുടെ ചരിത്ര വിജയം; മിസ്സോറിയിലെ മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട്

അമേരിക്കയിലെ മിസോറിയില്‍ നടന്ന മേയര്‍ തെരഞ്ഞടുപ്പില്‍ വിജയം കൈരിച്ച് കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്.

13 Dec 2020 1:39 AM GMT

അമേരിക്കയിലെ മലയാളിയുടെ ചരിത്ര വിജയം; മിസ്സോറിയിലെ മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട്
X

അമേരിക്കയിലെ മിസ്സോറിയില്‍ നടന്ന മേയര്‍ തെരഞ്ഞടുപ്പില്‍ വിജയം കൈരിച്ച് കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. മുന്‍ മിസോറി മേയറായിരുന്ന യോ ലാന്‍ഡാ ഫോര്‍ഡിനെ പിന്തള്ളിക്കൊണ്ടാണ് റോബിന്‍ മേയര്‍സ്ഥാനം സ്വന്തമാക്കിയത്. ഫോര്‍ഡിന് 5085 (47.49 ശതമാനം) കിട്ടിയപ്പോള്‍ 5622 (52.51 ശതമാനം) വോട്ടുകളാണ് റോബിന്‍ നേടിയത്. 537 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് (5 ശതമാനം) റോബിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫലപ്രഖ്യാപനത്തിന് ശേഷം തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് റോബിന്‍ നന്ദി അറിച്ചു. ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസ്സോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ ആയിരുന്നില്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഭരണഘടന പ്രകാരം മിസ്സോറി സിറ്റി വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റോബിന്‍ ഉള്‍പ്പടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ സാധിച്ചിരുന്നില്ല. റണ്‍ ഓഫ് വേണ്ടിവന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച നടന്ന മേയര്‍ തെരഞ്ഞെടുപ്പിന്റെ റണ്‍ ഓഫിലാണ് റോബിന്‍ വിജയിച്ചത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ മിസ്സോറി സിറ്റിയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്.

2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.

രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോ ലാന്‍ഡാ ഫോര്‍ഡിനെതിരെ കടുത്ത പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. കൂടാതെ അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്
ഇത്തവണ മേയറായി മത്സരിച്ചതിനെക്കുറിച്ച് സംസാരിക്കവെ റോബിന്‍ ഇലക്കാട്ട് പറഞ്ഞു.

കോളനി ലെയ്ക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും റോബിനെതിരെ എതിര്‍ സ്ഥാനാര്‍ഥികള്‍ പോലും ഉണ്ടായിരുന്നില്ല.

കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവരാണ് മക്കള്‍

Next Story