Top

രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. ലോക്ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷനായിരുന്നു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ദളിത് സമുദായത്തില്‍ നിന്നുയര്‍ന്ന് വന്ന നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് ദശകങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു. ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്ര മന്ത്രിസഭകളില്‍ അംഗമായിരുന്നു. എട്ട് തവണ ലോക്‌സഭ അംഗമായിട്ടുണ്ട്. നിലവില്‍ രാജ്യസഭ എംപിയായിരുന്നു. സംയുക്ത സോഷ്യലിസ്റ്റ് […]

8 Oct 2020 10:00 AM GMT

രാം വിലാസ് പാസ്വാന്‍ അന്തരിച്ചു
X

കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. ലോക്ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷനായിരുന്നു. 74 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.

ദളിത് സമുദായത്തില്‍ നിന്നുയര്‍ന്ന് വന്ന നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് ദശകങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു. ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്ര മന്ത്രിസഭകളില്‍ അംഗമായിരുന്നു.

എട്ട് തവണ ലോക്‌സഭ അംഗമായിട്ടുണ്ട്. നിലവില്‍ രാജ്യസഭ എംപിയായിരുന്നു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1969ല്‍ ബീഹാര്‍ നിയമസഭയിലെത്തി. 1974ല്‍ ലോക്ദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റിലായിരുന്നു. ജനതപാര്‍ട്ടി അംഗമായി ഹാജിപൂരില്‍ നിന്ന് 1977ല്‍ ലോക്‌സഭാംഗമായി. 2019 വരെ അദ്ദേഹം തന്നെയായിരുന്നു ഹാജിപൂര്‍ എംപി. 2009ല്‍ മാത്രമാണ് പരാജയപ്പെട്ടത്. 2010ല്‍ രാജ്യസഭാംഗമായി.

ലോക്‌സഭയിലേക്കുള്ള ആദ്യ മത്സരത്തില്‍ പാസ്വാന്‍ നേടിയ ഭൂരിപക്ഷം ഏറെക്കാലം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 4,24,545 വോട്ടുകള്‍ക്കാണ് പാസ്വാന്‍ പരാജയപ്പെടുത്തിയത്. ഈ ഭൂരിപക്ഷം അന്ന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം കണ്ടെത്തിയിരുന്നു.പിന്നീട് ഈ റെക്കോര്‍ഡിനെ തകര്‍ത്തത് കോണ്‍ഗ്രസ് നേതാവായ പിവി നരസിംഹ റാവുവായിരുന്നു.

ജന്മനാടായ ബീഹാറില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും സ്വന്തം പാര്‍ട്ടിയായ എല്‍ജെപി അതില്‍ പ്രധാന റോള്‍ വഹിക്കവേയാണ് പാസ്വാന്റെ വിടവാങ്ങല്‍.

നിതീഷ് കുമാറുമായി പിണങ്ങി എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിട്ട് എല്‍ജെപി ഒറ്റക്ക് മത്സരിക്കുമെന്ന് പാസ്വാന്റെ മകനും എംപിയുമായ ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നിതീഷ് കുമാറിനെയും ജെഡിയുവിനെയും മുന്നണിയില്‍ ഒതുക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് ഇതെന്ന് വാര്‍ത്തകളുണ്ട്.

ബീഹാറിലെ എല്‍ജെപിയുടെ ഈ നീക്കത്തിന് നേതൃത്വം നല്‍കിയത് ചിരാഗ് പാസ്വാനാണെന്നതില്‍ പ്രത്യേകതയുണ്ട്. രാജ്യത്തും ബീഹാറിലും രാം വിലാസ് പാസ്വാന്റെ രാഷ്ട്രീയത്തെ ഇനി മുന്നോട്ട് നയിക്കുക ചിരാഗ് പാസ്വാന്‍ ആയിരിക്കും എന്ന സന്ദേശമായിരുന്നു അത്.

Next Story

Popular Stories