‘പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കണം’; രാഷ്ട്രപതിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ടെന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അവിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണെന്നും അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണെന്നും ചെന്നിത്തല പറഞ്ഞു. എത്രയോ ആളുകള്‍ അഡ്മിനിസ്ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്ട്രേറ്ററെ […]
25 May 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ടെന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അവിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണെന്നും അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണെന്നും ചെന്നിത്തല പറഞ്ഞു.
എത്രയോ ആളുകള്‍ അഡ്മിനിസ്ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. അവിടുത്തെ സാധാരണക്കാരും പാവപ്പെട്ട ജനങ്ങളാണ് അവിടെ ഉള്ളത്. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാതെ പോകുന്നത് ശരിയല്ല. ദ്വീപു സമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.
മുഹമ്മദ് കാസിം പറഞ്ഞത്: ”ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്.”
ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഐഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ ശേഷം നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ജനജീവിതത്തെ എത്തരത്തില്‍ ദുസ്സഹമാക്കിയെന്ന് കൃത്യമായി പ്രതിപാദിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. കന്നുകാലി പരിപാലനം, മത്സ്യകൃഷി ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയില്‍ യാതൊരു ചര്‍ച്ചകളും കൂടാതെ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ നിര്‍ത്തിവെച്ചത്, പത്ത് വര്‍ഷം വരെ യോഗ്യതയുള്ള താല്‍ക്കാലിക ജീവനക്കാരെ വിശദീകരണം കൂടാതെ പിരിച്ചുവിട്ടു, 10 ലധികം അധ്യപകരെ പിരിച്ചുവിട്ടു. 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, ഇത് കൂടാതെ 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നു. നിലവിലെ ദ്വീപിലെ സാഹചര്യം ദുസഹമാണെന്ന് പറഞ്ഞ അവസാനിപ്പിക്കുന്നതാണ് കാസിമിന്റെ കത്ത്.
ഇതിനിടെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ആവശ്യം ഉയര്‍ത്തി എംഎല്‍എയും സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
‘കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലക്ക് കേരള നിയമസഭ ഒരു പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ കത്തില്‍ പറയുന്നത്.