അണ്ണനല്ല കാശ് ചേച്ചികൊടുത്തിട്ടുണ്ട്, വിജയനോട് സ്വിമ്മിങ് പൂളില്‍ ചാടിയിട്ട് പസഫിക് സമുദ്രമാണെന്ന് തള്ളാന്‍ പറ: രാഹുല്‍ മാങ്കൂട്ടത്തില്‍
വാടക വിവാദവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാര്‍ത്ത പങ്കുവെച്ച് കാശ് അണ്ണന് തരുമെന്ന് പരിഹസിച്ച പി ജയരാജന് മറുപടിയായിട്ടായിരുന്നു രാഹുലിന്റെ വിശദീകരണം.
29 May 2021 4:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന രീതിയില്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ താമസിച്ചതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഇടപെട്ട് മുന്‍പ് തന്നെ തീര്ത്തിരുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. വാടക വിവാദവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാര്‍ത്ത പങ്കുവെച്ച് കാശ് അണ്ണന് തരുമെന്ന് പരിഹസിച്ച പി ജയരാജന് മറുപടിയായിട്ടായിരുന്നു രാഹുലിന്റെ വിശദീകരണം. കടലില്‍ ചാടിയത് രാഹുല്‍ ഗാന്ധിയാണെങ്കിലും അതില്‍ നനഞ്ഞ് വിറച്ചത് സഖാക്കള്‍ക്കാണ്. ഇത്ര വിഷമമാണെങ്കില്‍ പിണറായി വിജയനോട് സ്വിമ്മിങ് പൂളില്‍ ചാടിയിട്ട് പസഫിക് സമുദ്രമാണെന്ന് തള്ളിമറിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
വിവാദത്തില്‍ പ്രതികരണവുമായി ബീച്ച് ഹോട്ടല്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ മുന്‍പ് തന്നെ തീര്ത്തിരുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് കൊയ്ലോണ്‍ ബീച്ച് ഹോട്ടലിന് യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ വ്യക്തമാക്കുന്നത്. സ്വന്തം ലെറ്റര്‍ പാഡിലെഴുതി ഒപ്പിട്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ രേഖകള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പി. ജയരാജൻ സഖാവെ, കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡൻ്റ്.രാവിലെ മുതൽ സഖാക്കൾ പ്രചരിപ്പിച്ച ഒരു വാർത്തയുണ്ട്, “രാഹുൽ താമസിച്ച ഹോട്ടലിൻ്റെ വാടക നല്‍കിയില്ല”. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തിൽ കോൺഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാർത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോൺഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാൽ കോൺഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാൻ.
ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെൻ്ററിൽ പണയം വെച്ച സകല സൈബർ CITU തൊഴിലാളികളും “കാശ് അണ്ണൻ തരും ” എന്ന തലക്കെട്ടിൽ വെച്ചു കാച്ചി. എന്നാൽ പി. ജയരാജനും ആ വ്യാജ വാർത്ത ഷെയർ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിൻ്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).
സംഭവം അറിഞ്ഞ് ഞാൻ കൊല്ലം DCC പ്രസിഡൻ്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിൻ്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെയ്തു.
അപ്പോൾ സത്യത്തിൽ സഖാക്കളുടെ പ്രശ്നം എന്താണ്? ഹോട്ടൽ ബില്ല് അല്ല, രാഹുൽ ഗാന്ധി കടലിൽ ചാടിയതാണ്. “കടൽ നാടകം ” എന്നാണ് ഈ വാർത്തയ്ക്കും അവർ ടൈറ്റിൽ കൊടുത്തത്. രാഹുൽ കടലിൽ ചാടിയതിൻ്റെ തിരയിളക്കത്തിലെ ഉലച്ചിലിൽ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലിൽ ചാടിയത് രാഹുൽ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.
നിങ്ങൾക്കതിൽ ഇത്ര വിഷമം ഉണ്ടെങ്കിൽ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലിൽ ചാടുവാൻ പറയുക. അത് നടന്നില്ലെങ്കിൽ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാൻ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക.
മേൽപ്പറഞ്ഞ ഒന്നും നടന്നില്ലെങ്കിൽ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപർ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തിൽ കടലിൽ കുളിക്കാനറിയുന്ന “കൊച്ച് കൊടിയേരി ” അയാളിപ്പോൾ, ബാഗ്ലൂർ ജയിലിൽ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കിൽ, അയാളോടെങ്കിലും പറയാമായിരുന്നു കടലിൽ ചാടുവാൻ.
ഹോട്ട് ഡോഗ് എന്നാൽ “ചത്ത പട്ടി ” ആണെന്നും, സാൾട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കൾ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും…
