‘എന്തു തരുമെന്ന് ചോദിക്കുന്നവരോട് ഇറങ്ങി പോകാന്‍ പറയണം, വീട്ടില്‍ കയറ്റരുത്’; കേരളം അതിനായി തയ്യാറാവണമെന്ന് ആര്‍ നിശാന്തിനി
എല്ലാവരുടെയും സഹായത്തോടെ സ്ത്രീധന മരണം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി ഐപിഎസ്. സ്ത്രീകള്‍ പരാതി കെടുക്കാന്‍ തയ്യറാവണമെന്നും എങ്കില്‍ ഇത്തരം നടപടികള്‍ തടയാന്‍ സാധിക്കുമെന്നും നിശാന്തിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു നിശാന്തിനിയുടെ പ്രതികരണം. ഓരോ പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് തുല്യമാണ്. അവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്. അഭിമാനമുണ്ട്. വിദ്യാഭ്യാസമുള്ളവരാണ് മലയാളി പെണ്‍കുട്ടികള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുന്നവരാണ് അവര്‍. സ്വന്തം ജീവന്റെ വില കൊടുത്ത് ഒരിടത്ത് ജീവിക്കേണ്ടതില്ല. […]
22 Jun 2021 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവരുടെയും സഹായത്തോടെ സ്ത്രീധന മരണം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി ഐപിഎസ്. സ്ത്രീകള്‍ പരാതി കെടുക്കാന്‍ തയ്യറാവണമെന്നും എങ്കില്‍ ഇത്തരം നടപടികള്‍ തടയാന്‍ സാധിക്കുമെന്നും നിശാന്തിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു നിശാന്തിനിയുടെ പ്രതികരണം.
ഓരോ പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് തുല്യമാണ്. അവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്. അഭിമാനമുണ്ട്. വിദ്യാഭ്യാസമുള്ളവരാണ് മലയാളി പെണ്‍കുട്ടികള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുന്നവരാണ് അവര്‍. സ്വന്തം ജീവന്റെ വില കൊടുത്ത് ഒരിടത്ത് ജീവിക്കേണ്ടതില്ല. സ്വന്തം കുടുംബത്തിന്റെ പിന്തുണ അവര്‍ക്കുണ്ടെങ്കില്‍ തന്നെ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകും.
ആര്‍ നിശാന്തിനി ഐപിഎസ്
സ്ത്രീധനം നിര്‍ബന്ധിച്ച് വാങ്ങിക്കുന്ന പ്രവണത തടയണമെന്ന് ആര്‍ നിശാന്തിനി പറഞ്ഞു. സ്ത്രീധന നിരോധനം നിയമം ഉപയോഗിക്കാത്തത് കൊണ്ട് പരാതികള്‍ ഉയരാത്തത് കൊണ്ടാണ് ആ നിയമം ദുര്‍ബലമാണെന്ന് തോന്നുന്നത്. എന്തുതരുമെന്ന് ചോദിക്കുന്നവരോട് വീട്ടില്‍ കയറരുതെന്ന് പറയാന്‍ സാധിക്കണം. കേരളം അതിനായി തയ്യാറാവണം. അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും നിശാന്തിനി പറഞ്ഞു. ഇതിനായി 9497999955 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരില്‍ വിളിക്കാമെന്നും അവര്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും അടിയന്തിരമായി എത്താനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി കുറ്റക്കാരായ ഒരോ വ്യക്തിയേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നടപടിയെടുക്കാന്‍ സാധിക്കുമെന്നും നിശാന്തിനി കൂട്ടിച്ചേര്‍ത്തു.
‘കൊവിഡ് കാലത്ത് തന്നെ, കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്ക് ഡൊമസ്റ്റിക്കായ ഏത് പ്രശ്‌നങ്ങളും പങ്കുവെയ്ക്കുന്നതിനും പരാതിപ്പെടുന്നതിനുമായി ഒരു ഡൊമെസ്റ്റിക് കോണ്‍ഫ്‌ലിക്ട് റെസൊല്യൂഷന്‍ സെന്റര്‍ ആരംഭിച്ചിരുന്നു. അതില്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം നടപടികളോട് സ്ത്രീകളുടെ ഭാഗത്ത് നിന്നും ഒരു മൃദുസമീപനമാണ് കണ്ട് വരുന്നത്. വിഷയങ്ങളില്‍ പ്രതികരിച്ചെങ്കില്‍ മാത്രമെ ഇതിലൊരു മാറ്റം വരു’.
‘സ്ത്രീകള്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ടു വരാന്‍ തയ്യാറാകണം. നിങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ ഇത്രയും സഹിക്കുന്നുണ്ടെന്ന് ആര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. പതിയെ സംസാരിക്കണം എന്നാണ് പെണ്‍കുട്ടികളെ വീട്ടില്‍ പഠിപ്പിക്കുന്നത്. എന്ത് പറഞ്ഞാലും മറ്റുള്ളവര്‍ അറിയരുതെന്നാണ് അവരോട് പറയുന്നത്. അങ്ങനെയാവരുത്. നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ പറയു. എവിടെയാണോ പറയേണ്ടത് അവിടെ പോയി പറയണം. എന്തുണ്ടായും അത് വിധിയാണെന്ന് പറഞ്ഞിരിക്കേണ്ട കാര്യമില്ല. ആ കാലമൊക്കെ കഴിഞ്ഞുപോയി. വളര്‍ന്നുവരുന്ന തലമുറ അത് പറയാന്‍ തയ്യാറാകണം. അതാണ് ഇവിടുത്തെ സിസ്റ്റത്തിന്റെ ആവശ്യം’.
”നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ആര്‍ക്കും അടിമയായി ജീവിക്കേണ്ട കാര്യമില്ല. ഒരു വീട്ടില്‍ പോയി ജീവിക്കാന്‍ പൈസകൊടുത്ത് ജീവിക്കേണ്ട കാര്യമില്ല. അതില്‍ പരാതിപ്പെടാനോ, വിളിക്കാനോ മടി കാണിക്കേണ്ട കാര്യവുമില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് ഒരു കുടുംബം. അവിടെ സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമാണ് ഉള്ളത്. ഒരു കുട്ടിയെ വളര്‍ത്തി സമൂഹത്തിന് നല്ലത് ചെയ്യാന്‍ ഉതകും വിധമാക്കുന്ന ഒരു അടിസ്ഥാന യൂണിറ്റാണ് കുടുംബം. അ തില്‍ ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളത്. അവിടെ സമൂഹത്തെ തകര്‍ക്കുന്ന നിലയില്‍ ഒരു പുരുഷന്‍ പെരുമാറുകയാണെങ്കില്‍ അത് തീര്‍ച്ചയായും മുന്നോട്ടുവന്നു പരാതിപ്പെടേണ്ട വിഷയമാണ്.” അതിന് ജില്ലാ തലത്തില്‍ തന്നെ സംവിധാനങ്ങള്‍ സജ്ജമാണെന്നും നിശാന്തിനി കൂട്ടിച്ചേര്‍ത്തു.