
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു എംപി പി.വി അബ്ദുൽ വഹാബ്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി താനും ഭാര്യയും കാത്തിരിക്കുകയാണ് എന്നാണ് വഹാബ് പറഞ്ഞത്. ആ തുക കിട്ടിയിട്ട് കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്നുള്ള ചർച്ചക്കിടെ ആണ് മുസ്‌ലിംലീഗ് എംപി പ്രധാനമന്ത്രിയുടെ 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ചത്.
2014ൽ നടന്ന ലോക്‌സഭാ പ്രചാരണവേളയിലാണ് താൻ ഭരണത്തിലെത്തിയാൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് മോദി ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.
യുപി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നും വഹാബ് ആവശ്യപ്പെട്ടു. ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാനും വാർത്തകൽ ശേഖരിക്കാനുമാണ് അദ്ദേഹം പോയത്.