ട്വന്റി ട്വന്റി നേതാക്കള്‍ ഏലിയാമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിജിന്‍; ‘പുതിയ വീടു വച്ച് കൊടുക്കും’
വീട് പൊളിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ക്കെതിരായ ഏലിയാമ്മ എന്ന 77കാരിയുടെ പരാതിയില്‍ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തെന്ന് പിവി ശ്രീനിജിന്‍ എംഎല്‍എ. താല്കാലികമായി ഏലിയാമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു. പിവി ശ്രീനിജിന്‍ പറയുന്നു: ”കിഴക്കമ്പലം പഞ്ചായത്തില്‍ കാരുകുളം വാര്‍ഡില്‍ താമസിക്കുന്ന 77 വയസ്സുള്ള ഏലിയാമ്മ എന്ന അമ്മ രാവിലെ മുതല്‍ ഒരു പറമ്പിലിരുന്ന് ഒറ്റയാള്‍ സമരം ചെയ്യുന്നു എന്ന് കേട്ടിട്ടാണ് ഞാന്‍ […]
20 Jun 2021 8:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വീട് പൊളിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ക്കെതിരായ ഏലിയാമ്മ എന്ന 77കാരിയുടെ പരാതിയില്‍ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തെന്ന് പിവി ശ്രീനിജിന്‍ എംഎല്‍എ. താല്കാലികമായി ഏലിയാമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു.
പിവി ശ്രീനിജിന്‍ പറയുന്നു: ”കിഴക്കമ്പലം പഞ്ചായത്തില്‍ കാരുകുളം വാര്‍ഡില്‍ താമസിക്കുന്ന 77 വയസ്സുള്ള ഏലിയാമ്മ എന്ന അമ്മ രാവിലെ മുതല്‍ ഒരു പറമ്പിലിരുന്ന് ഒറ്റയാള്‍ സമരം ചെയ്യുന്നു എന്ന് കേട്ടിട്ടാണ് ഞാന്‍ അവിടെ ചെന്നത്. അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അവര്‍ പറഞ്ഞതനുസരിച്ച്, 4 വര്‍ഷം മുന്‍പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റും മെമ്പറും ഉള്‍പ്പെടെയുള്ളവര്‍ റോഡിന് വീതി കൂട്ടുന്നതിനുവേണ്ടി സ്ഥലം ചോദിക്കുകയും വീട്ടില്‍ ആളില്ലാത്തപ്പോള്‍ വീട് പൊളിച്ചു കളയുകയും ചെയ്തു. പിന്നീട് പുതിയ വീട് പണിതു നല്‍കാമെന്ന് വാഗ്ദാനം നല്കി എങ്കിലും നാളിതുവരെ അവര്‍ അത് നിര്‍മിച്ചു നല്‍കിയില്ല. പല സ്ഥലങ്ങളിലായി താമസിച്ചുപോന്നിരുന്ന ഈ അമ്മ വീടിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ആണ് രാവിലെ മുതല്‍ സ്വന്തം പറമ്പില്‍ സമരം തുടങ്ങിയത്. തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി അമ്മയുടെ പരാതിയിന്മേല് കേസെടുത്തു. താല്കാലികമായി അമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഈ അമ്മക്ക് പുതിയ വീട് വച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്.”

റോഡ് വികസനത്തിന്റെ പേരില്‍ കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ തന്റെ വീട് അനുമതിയില്ലാതെ പൊളിച്ച് നീക്കിയെന്നായിരുന്നു ഏലിയാമ്മ വര്‍ഗീസിന്റെ പരാതി. പകരം വീട് നല്‍കുമെന്ന് പറഞ്ഞാണ് നാല് വര്‍ഷം മുന്‍പ് വീട് പൊളിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുകയായിരുന്നു ഏലിയാമ്മ.
”കിഴക്കമ്പലം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഇവര്‍ക്ക് ആകെയുണ്ടായിരുന്ന സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നത്. നാല് വര്‍ഷം മുന്‍പ് ആ വീട് റോഡിന് വീതി കൂട്ടാനാണെന്ന് പറഞ്ഞ്, വൃദ്ധ സ്ഥലത്തിലാതിരുന്ന സമയത്ത് പൊളിച്ചു നീക്കുകയായിരുന്നു. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞ്ഞാണ് പൊളിച്ച് കളഞ്ഞത്. പിന്നീട് വീട് ചോദിച്ച് അധികൃതരെ സമീപിച്ചെങ്കിലും അവര്‍ പരിഗണിച്ചില്ല. വിഷയത്തില്‍ ട്വന്റി ട്വന്റിയുടെ ചില നേതാക്കള്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.”-പ്രദേശവാസിയായ വിമോദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.