സര്‍ക്കാര്‍ ആശുപത്രിക്കായി പൊതുജനങ്ങളോട് സഹായം തേടി മലപ്പുറം കളക്ടര്‍; ‘പ്രാണവായു’ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
മലപ്പുറം കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘പ്രാണവായു’ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘പ്രാണവായു’ വിന്റെ ഭാഗമായി ജനങ്ങളോട് സഹായം ചോദിച്ചുകൊണ്ട് മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം കളക്ടര്‍ ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കാനാണ് […]
6 July 2021 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘പ്രാണവായു’ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
‘പ്രാണവായു’ വിന്റെ ഭാഗമായി ജനങ്ങളോട് സഹായം ചോദിച്ചുകൊണ്ട് മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം കളക്ടര്‍ ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെ ഉയര്‍ന്ന പ്രതികരണങ്ങള്‍.
‘ഈ പ്രാണ വായു പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതം, ജില്ല പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവര്‍ അവരുടെ വിഹിതം നല്‍കട്ടെ, കൊവിഡ് പ്രയാസത്തിലും ശമ്പളവും പെന്‍ഷനും മുടങ്ങാത്ത ജനപ്രതിനിധികളും, ഉദ്ദ്യോഗസ്ഥരും, മുഴുവന്‍ ദേശസാല്‍കൃതവും അല്ലാത്തതുമായ ബാങ്കുകള്‍ അവരുടെ വിഹിതം നല്‍കട്ടെ.. എന്നിട്ട് തികയാത്തതുണ്ടെങ്കില്‍ നമുക്ക് നോക്കാം’, ‘ തൊട്ടതിനും പിടിച്ചതിനും ജനങ്ങള്‍ക്കിടയിലേക് പിരിവിന്നിറങ്ങുന്ന ജില്ലയെ പ്രതിനിധീകരിക്കുന്നവര്‍ മലപ്പുറത്തെ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്’, ‘ഞങ്ങള്‍ മലപ്പുറം ജില്ലക്കാരുടെ നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍ നിങ്ങള്‍ക്ക് ലവലേശം ഉളുപ്പുണ്ടോ കളക്ടര്‍ സാറേ?. മറ്റ് ജില്ലകളില്‍ ഗവണ്മെന്റ് ഹോസ്പിറ്റലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവണ്മെന്റ് സ്വന്തം ഫണ്ട് ഉപയോഗിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം ഗവണ്മെന്റ് ഹോസ്പിറ്റലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പാവപെട്ട മലപ്പുറം ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് തെരുവില്‍ ഭിക്ഷ യാചിച്ചു പിരിക്കുന്നു. മലപ്പുറത്ത് വേറൊരു ചൊല്ല് കൂടിയുണ്ട്. മറ്റ് 13 ജില്ലക്കാരെയും ദൈവം സൃഷ്ടിച്ചതും മലപ്പുറം ജില്ലയില്‍ ഉള്ളവരെ മാത്രം കോവാലന്‍ നായര്‍ പടച്ചതുമാണോ?. ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളതാണ് ഒരു രാജ്യത്തെ എല്ലാ പൗരന്മാരും ഗവണ്മെന്റ്‌ന് മുന്നില്‍ തുല്യന്മാരായിരിക്കണം’ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു കളക്ടറുടെ പോസ്റ്റിന് കമന്റുകളായി നിറഞ്ഞത്.


മലപ്പുറം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലപ്പുറത്തിന്റെ പ്രാണവായു പദ്ധതിക്ക് തുടക്കമായികോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിക്ക് പ്രശസ്ത സിനിമാ താരം ഭരത് മമ്മൂട്ടി തുടക്കം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ച് താരം അഭിപ്രായപ്പെട്ടു. ജനകീയ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുന്ന പ്രാണവായു പദ്ധതിക്ക് സഹായം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് ‘പ്രാണവായു’ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും.
ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍.
പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ ജില്ലാ കലക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് പ്രാണവായുവിലേക്കുള്ള സഹായധനം കൈമാറാം. അക്കൗണ്ട് നമ്പര്‍: 40186466130. IFSC: SBIN0070507. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288025362, 0483 2734988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയോടൊപ്പം ചേര്‍ന്ന് പ്രകാശനം ചെയ്തു. എ.ഡി.എം എന്‍.എം. മെഹറലി, സബ് കലക്ടര്‍ കെ.എസ്. അഞ്ജു ഐ.എ.എസ്, പുതുതായി ചുമതലയേറ്റ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ്, തിരൂര്‍ സബ് കലക്ടര്‍ സൂരജ് ഷാജി ഐ.എ.എസ്, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസിറുദ്ധീന്‍ ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മലപ്പുറം പ്രസ്‌ക്ലബ് ട്രഷറര്‍ സി.വി. രാജീവ് വിവിധ സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പ്രാണവായുവിലേക്ക് ഇതിനകം സഹായമെത്തിച്ച മങ്കട പി.ടി ഗ്രൂപ്പ് പ്രതിനിധി അബദുല്‍ സലാം, കോട്ടക്കല്‍ സുപ്രീം ഏജന്‍സി പ്രതിനിധി പോക്കര്‍ ഹാജി, അജ്ഫാന്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ്കുട്ടി തുടങ്ങിയവരും പങ്കെടുത്തു
ALSO READ: ‘പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്’; യുവമോര്‍ച്ച ഡിവൈഎഫ്‌ഐയെ മാതൃകയാക്കണമെന്ന് ജേക്കബ് തോമസ്