‘കരുത്തിന്റെ പേരില്‍ ഒറ്റപ്പെട്ട സ്ത്രീയായിരുന്നു ഗൗരി, നാലാള്‍ കുറഞ്ഞാലും അവരെ ബാധിക്കില്ല’; കൊവിഡ് മാനദണ്ഡത്തിലെ ഇളവില്‍ കനത്ത പ്രതിഷേധം
കെആര്‍ ഗൗരിയമ്മയുടെ ശവസംസ്‌കാര ചടങ്ങിന് കൊവിഡ്-19 പ്രോട്ടോകോള്‍ മാനദണ്ഡത്തില്‍ ഇളവ് അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ കൊവിഡ്-19 മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ വീഴ്ച്ചയാണെന്നും ഇതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും എസ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കരുത്തിന്റെ പേരില്‍ ജീവിതം മുഴുവന്‍ ഒറ്റയാക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു സഖാവ് കെ.ആര്‍. ഗൗരിയെന്നും നാലാള്‍ കുറഞ്ഞാല്‍ അവരുടെ ജീവിതത്തെയോ മരണത്തെയോ അതു ബാധിക്കുമായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ശാരദക്കുട്ടിക്ക് പുറമേ നിരവധിപേര്‍ ഇന്നലെ മുതല്‍ പ്രോട്ടോകോള്‍ ഇളവില്‍ പ്രതിഷേധം […]

കെആര്‍ ഗൗരിയമ്മയുടെ ശവസംസ്‌കാര ചടങ്ങിന് കൊവിഡ്-19 പ്രോട്ടോകോള്‍ മാനദണ്ഡത്തില്‍ ഇളവ് അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ കൊവിഡ്-19 മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ വീഴ്ച്ചയാണെന്നും ഇതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും എസ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കരുത്തിന്റെ പേരില്‍ ജീവിതം മുഴുവന്‍ ഒറ്റയാക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു സഖാവ് കെ.ആര്‍. ഗൗരിയെന്നും നാലാള്‍ കുറഞ്ഞാല്‍ അവരുടെ ജീവിതത്തെയോ മരണത്തെയോ അതു ബാധിക്കുമായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ശാരദക്കുട്ടിക്ക് പുറമേ നിരവധിപേര്‍ ഇന്നലെ മുതല്‍ പ്രോട്ടോകോള്‍ ഇളവില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്. പ്രിവിലേജ്ഡ് ആയവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേയെന്നാണ് ചോദ്യം. നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നും അവരവര്‍ക്ക് വേണ്ടിയല്ലെന്നും ചിലര്‍ പ്രതികരിച്ചു.
അഡ്വ. ഷോണ്‍ ജോര്‍ജും വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി. ‘മെയ് 17,18,19,20 തീയതികളില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയും സത്യപ്രതിജ്ഞയും ഉള്ളതിനാല്‍ വ്യാപനം ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല .വിശ്വസ്ഥതയോടെ കൊറോണ’ എന്നാണ് ഷോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങില്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാമെന്നും ഇത് സംബന്ധിച്ച് കൊറോണ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.തിരുവനന്തപുരം അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കര്‍ശനമായ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാനാകുമെന്നായിരുന്നു ഉത്തരവ്.
മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ സംസ്‌കാരചടങ്ങില്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരേയും വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.
എസ് ശാരദക്കുട്ടി പ്രതികരണം-
സഖാവ് കെ. ആർ. ഗൗരിയുടെ ശവസംസ്കാരച്ചടങ്ങുകളിലെ ആൾത്തിരക്ക്, ഈ മഹാവ്യാധിക്കാലത്ത് , അച്ചടക്ക ലംഘനം തന്നെയാണ്. നടപടിയെടുക്കണം. സർക്കാർ, കോവിഡ് മാനദണ്ഡങ്ങളിൽ ഇളവനുവദിച്ചുവെങ്കിൽ അത് വലിയ വീഴ്ചയാണ്. ഒരു തരത്തിലും ന്യായീകരിച്ചു കൂടാത്തത് .ഇനിയും പ്രശസ്തർ മരിക്കും. അപ്രശസ്തരെന്ന പോലെ തന്നെ. കോവിഡിന് രണ്ടായാലും ഒരുപോലെ . കോവിഡ് ഒരു അന്ധരോഗമാണ്. അതിന് കന്യാകുമാരിയും കാശ്മീരും ഒരുപോലെ . കർത്താവുമള്ളാവുമയ്യപ്പനും ഒരുപോലെ . 20 എന്നൊരു നിബന്ധന സർക്കാർ വെച്ചിട്ടുണ്ടെങ്കിലും മരണച്ചടങ്ങുകളിൽ 20 പേർ പോലും പാടില്ലഎന്ന സാഹചര്യം നിലവിലുണ്ട്. ഒരു തരം ഇളവും ആർക്കുവേണ്ടിയും അനുവദിച്ചു കൂടാ. അതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക.കരുത്തിന്റെ പേരിൽ ജീവിതം മുഴുവൻ ഒറ്റയാക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു സഖാവ് കെ.ആർ. ഗൗരി. നാലാൾ കുറഞ്ഞാൽ അവരുടെ ജീവിതത്തെയോ മരണത്തെയോ അതു ബാധിക്കുമായിരുന്നില്ല.
- TAGS:
- Covid-19
- funeral
- KR Gowri Amma