‘ജനാധിപത്യത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടം നടക്കുക ബംഗാളില്‍’; എന്റെ അവസാന ട്വീറ്റിനായി കാത്തിരിക്കൂ എന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ജനാധിപത്യത്തിന് വേണ്ടിയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടക്കുക പശ്ചിമബംഗാളിലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ബംഗാളിന് വേണ്ടത് തന്റെ സ്വന്തം മകളെയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം തടയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് […]

ന്യൂഡല്‍ഹി: ജനാധിപത്യത്തിന് വേണ്ടിയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടക്കുക പശ്ചിമബംഗാളിലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ബംഗാളിന് വേണ്ടത് തന്റെ സ്വന്തം മകളെയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം തടയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് തൃണമൂലിനുവേണ്ടി പ്രശാന്ത് കിഷോര്‍ തയ്യാറാക്കുന്നത്.
‘ഇന്ത്യയില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. ബംഗാളിലെ ജനങ്ങള്‍ യാഥാര്‍ഥ്യത്തെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ബംഗാളിന് സ്വന്തം മകളെയാണ് വേണ്ടത്. മെയ് രണ്ടിനുള്ള എന്റെ അവസാനത്തെ ട്വീറ്റിനുവേണ്ടി കാത്തിരിക്കൂ’, പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ ഘട്ടംഘട്ടമായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടുദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇത്രയും സമയമെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പില്‍ ഏഴുദിവസങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്. 6.5 കോടിയിലധികം വോട്ടര്‍മാരായിരുന്നു അന്ന് വോട്ട് രേഖപ്പെടുത്തിയത്.
ഇത്തവണ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഷ്ട്രീയ കലാപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ കൂട്ടി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്. ‘240 സീറ്റുകളുള്ള ബീഹാറില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ ഒറ്റദിവസമാണ് തെരഞ്ഞെടുപ്പ്. എന്തുകൊണ്ടാണ് ഇവിടെമാത്രം എട്ടുഘട്ടം? ആര്‍ക്കാണ് ഇതില്‍ നേട്ടം? ഇത് ബിജെപിക്കുവേണ്ടി നടത്തുന്ന തീരുമാനമാണ്’, മമത കുറ്റപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. 42 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 18 ഇടത്ത് വിജയിച്ചിരുന്നു. തൃണമൂല്‍-ഇടത് പോരിന്റെ മറവില്‍ വോട്ടുനേടി മമത സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കാനാണ് ബിജെപി ശ്രമം. സംസ്ഥാനത്തെ ക്രമസമാധാനം, രാഷ്ട്രീയ പോരുകളുടെ ചരിത്രം, വികസന വിരുദ്ധത എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്.
ബിജെപിയുടെ ആരോപണങ്ങളെ കടന്നാക്രമിക്കുന്ന പദ്ധതികളാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃണമൂല്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത പ്രഖ്യാപിച്ചിട്ടുണ്ട്.