'ഹരിതയ്ക്ക് നീതി ലഭിച്ചില്ല, നിലപാട് പറയുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു'; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
13 Sep 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹരിത വിവാദത്തില്‍ എംഎസ്എഫിന് ഉള്ളില്‍ ഭിന്നത തുടരുന്നു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ആക്ഷേപം ഉന്നിയിച്ച ഹരിത കമ്മിറ്റി പിരിച്ച് വിടുകയും പുതിയ നേതൃത്വത്തെ നിയോഗിക്കയും ചെയ്തതിന് പിന്നാലെയാണ് ഭിന്നത മറനീക്കി പുറത്ത് വരുന്നത്. ഹരിതയ്ക്ക് നീതി ലഭിച്ചില്ല എന്ന് തന്നെയാണ് നിലപാടെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജല്‍ വ്യക്തമാക്കി. ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിന് രണ്ട് നിലപാടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ഷൈജല്‍ നിലപാട് വ്യക്തമാക്കിയത്.
ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് തന്റെ ശബ്ദ രേഖ പുറത്തായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചു. പിന്നാലെയാണ് ഹരിതയ്ക്ക് നീതി ലഭിച്ചില്ല എന്ന് അദ്ദേഹം പ്രതികരിച്ചത്. അഭിപ്രായം പറയുന്നവരെ ടാര്‍ഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ എംഎസ്എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ആരോപിച്ചു.
നേതാക്കന്മാരെയും എംഎസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെയും പറഞ്ഞ് തമ്മില്‍ തെറ്റിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു സമീപനം എടുത്തിട്ടുള്ളത്. ആസൂത്രിതമായ നീക്കം ഉണ്ടായിട്ടുണ്ട്. നിലപാട് സ്വീകരിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്ത് തെറ്റുചെയ്തവരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടിക്ക് അകത്ത് അഭിപ്രായം ചെയ്തവരെ പോലും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു. എംഎസ്എഫ് ഗ്രൂപ്പില്‍ പോലും അഭിപ്രായം പറയാന്‍ സാധിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് തീരുമാനം എടുക്കുകയും പോഷക സംഘടനകള്‍ അനുസരിക്കുകയും ചെയ്യുന്ന രീതിക്കെതിരെ എതിര് ശബ്ദം ഉയര്‍ന്ന് തുടങ്ങുന്നു എന്ന വ്യക്തമായ സൂചനയാണ് ഷൈജല്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തില്‍ നിന്നും പുറത്ത് വരുന്നത്. ഹരിത വിഷയത്തില്‍ എതിര് ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോഴും നിലപാട് കടുപ്പിക്കുന്ന വലിയ ഒരു വിഭാഗം ഇപ്പോഴും സംഘടനയ്ക്ക് ഉള്ളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഹരിത വിഷയം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതി ഏത് വിധത്തിലാണെന്ന് ചര്‍ച്ച ചെയ്യേണ്ടതാണെന്നായിരുന്നു എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ്മ തെഹ്ലിയ പ്രതികരിച്ചു. പുതിയ കമ്മിറ്റിയിലെ വ്യക്തികളോടൊന്നും അഭിപ്രായ വ്യത്യാസമില്ല. പുതിയ കമ്മിറ്റി വന്ന രീതിയോടും പാര്‍ട്ടി കാണിക്കുന്ന സമീപനത്തോടുമാണ് എതിര്‍പ്പ്. പഴയ കമ്മിറ്റി പിരിച്ചുവിട്ടത് കാലാവധി കഴിഞ്ഞത് കൊണ്ടാണെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. യൂത്ത് ലീഗും എം എസ് എഫ് ദേശീയ കമ്മിറ്റിയും എന്തിനേറെ പറയണം മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അടക്കം കാലാവധി കഴിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ പരാതി ഒരു രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന് പൊതു സമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ്മ തെഹ്ലിയ വ്യക്തമാക്കുന്നു.