Top

വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കാണാതായ യുവതിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു; കൊലപാതകം സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടി

പൊലീസ് ജെസിബി ഉപയോഗിച്ച് മണ്‍കൂനയുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ കാലെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

20 April 2021 10:23 PM GMT

വളാഞ്ചേരിയില്‍ കണ്ടെത്തിയ  മൃതദേഹാവശിഷ്ടങ്ങള്‍ കാണാതായ യുവതിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു; കൊലപാതകം സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടി
X

മലപ്പുറം: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേതെന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദ്ദേഹാവശഷിഷ്ടങ്ങളാണ് വീടിന് അടുത്തുള്ള ചെങ്കല്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്‍ കൂനക്ക് ഉള്ളില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുളള അയല്‍വാസിയായ അന്‍വര്‍ കുറ്റസമ്മതം നടത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ചെങ്കല്‍ കോറിയില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂന കഴിഞ്ഞദിവസം മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി നീക്കം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് കൂടുതലായി ഒലിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം വമിച്ചത് നാട്ടുകാര്‍ക്കിടയില്‍ സംശയം ഉണ്ടാക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് ജെസിബി ഉപയോഗിച്ച് മണ്‍കൂനയുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ കാലെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടമായിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഫോറന്‍സിക്ക് വിദ്ഗദര്‍ അടക്കമുള്ളവരുടെ സാനിധ്യത്തില്‍ മണ്‍കൂനക്ക് അകത്തു നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിക്കായുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തുന്നത്.

വെട്ടിച്ചിറ ഒരു ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുക ആയിരുന്നു പെണ്‍കുട്ടി. കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്നും കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ല എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. വിവാഹിതയായിരുന്ന പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്.

Also Read: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലയില്‍ പൊലീസുദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ എട്ടാഴ്ച്ചക്കുള്ളില്‍

Next Story