‘അവരെ കൊണ്ടുള്ള പ്രശ്നം അവസാനിച്ചു, അത് മാത്രം പോരല്ലോ?’ ജോസഫൈന്റെ രാജിയില്‍ കുഞ്ഞാലിക്കുട്ടി
വനിതാ കമീഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈന് നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരോ സിപിഐഎമ്മോ ഇടപെട്ടില്ലെന്നും ഇപ്പോഴത്തെ തീരുമാനം നില്ക്കക്കള്ളിയില്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടി പറഞ്ഞത്: ”രണ്ടാമതും അധികാരത്തില്‍ വന്നതിന്റെ ഹുങ്കാണ് അവര്‍ക്ക്. പ്രശ്നങ്ങള്‍ പറയുന്നവരോട് ദയ കാണിക്കാന്‍ മനുഷ്യത്വമില്ല, വിനയമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈന് നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നു. മുന്‍പും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സര്‍ക്കാരോ സിപിഐഎമ്മോ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ […]
25 Jun 2021 5:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വനിതാ കമീഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈന് നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരോ സിപിഐഎമ്മോ ഇടപെട്ടില്ലെന്നും ഇപ്പോഴത്തെ തീരുമാനം നില്ക്കക്കള്ളിയില്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പറഞ്ഞത്: ”രണ്ടാമതും അധികാരത്തില്‍ വന്നതിന്റെ ഹുങ്കാണ് അവര്‍ക്ക്. പ്രശ്നങ്ങള്‍ പറയുന്നവരോട് ദയ കാണിക്കാന്‍ മനുഷ്യത്വമില്ല, വിനയമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈന് നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നു. മുന്‍പും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സര്‍ക്കാരോ സിപിഐഎമ്മോ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ തീരുമാനം നില്‍ക്കക്കള്ളിയില്ലാതെയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിക്കുകയാണ്. കൊവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപാടിലാണ്. അവരുടെ കണ്ണീരൊപ്പേണ്ട സമയമാണിത്. പ്രശ്നങ്ങള്‍ മനസിലാക്കാന്‍ യോഗ്യരായവരെ വേണം വനിതാ കമീഷന് അധ്യക്ഷ പദവിയില്‍ ഇരുത്താന്‍. മനുഷ്യരുടെ പ്രശ്നങ്ങളും വികാരങ്ങളും മനസിലാക്കാന്‍ കഴിയുന്നവരെ ആ സ്ഥാനത്ത് നിയമിക്കണം. ജോസഫൈന് രാജിവച്ചത് കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല. അവരെ കൊണ്ടുള്ള പ്രശ്നം തീര്ത്തി. അത് മാത്രം പോരല്ലോ? അവരുടെ മുന്നില്‍ വന്ന പ്രശ്നങ്ങള്‍ കൂടി പരിഹരിക്കണം.”
വനിതാ കമ്മീഷന് അധ്യക്ഷസ്ഥാനത്തു നിന്നുള്ള എംസി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. ആദ്യം സിപിഐഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചതെന്നും സതീശന് പറഞ്ഞു.
”ഉചിതമായ തീരുമാനമാണ്. ആദ്യം സിപിഐഎം ജോസഫൈനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ന്യായീകരണ ക്യാപ്സൂളുകള് ഇറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ന്യായീകരണം വിലപ്പോവാതെ വന്നത് കൊണ്ടാണ് രാജി വച്ചത്. മുന്‍പും വിവാദപ്രപസ്താവനകള്‍ നടത്തി കമീഷന്റെ വിശ്വാസ്യത തകര്‍ത്ത വ്യക്തിയാണ് ജോസഫൈന്. രാജി തീരുമാനം കുറച്ച് നേരത്തെ ആവമായിരുന്നു. വനിതാ കമ്മീഷന് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം.” വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വിഡി സതീശന് പറഞ്ഞു.
വനിതാ കമീഷന് അധ്യക്ഷ പദവിയില്‍ നിന്ന് എംസി ജോസഫൈനെ ഇപ്പോഴെങ്കിലും മാറ്റിയതില്‍ കേരളത്തിലെ വനിതകള്‍ക്ക് ആശ്വാസമുണ്ടെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. അധ്യക്ഷ സ്ഥാനത്തെത്തിയ അന്ന് മുതല്‍ ജോസഫൈന് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സ്ത്രീവിരുദ്ധമായിരുന്നെന്നും അതിന് കേരളം നിരവധി തവണ സാക്ഷിയായിട്ടുണ്ടെന്നും ബിന്ദുകൃഷ്ണ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ബിന്ദുകൃഷ്ണയുടെ വാക്കുകള്‍: ”വനിതാ കമീഷന് അധ്യക്ഷ സ്ഥാനത്തെത്തിയ അന്ന് മുതല്‍ ജോസഫൈന് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സ്ത്രീവിരുദ്ധമായിരുന്നു. നിരവധി തവണ സാക്ഷിയായിട്ടുണ്ട്. അന്നെല്ലാം ജോസഫൈന് ഈ പദവിക്ക് യോജിച്ചതല്ലെന്ന് പ്രതിപക്ഷം സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്. പ്രതിഷേധിച്ചിട്ടുമുണ്ട്. അന്നൊന്നും സര്‍ക്കാരും സിപിഐഎമ്മും കേട്ടില്ല. അതിന്റെ പരിണിതഫലമാണ്. പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്, മോശം പെരുമാറ്റമാണെന്ന് ജോസഫൈന്റേതെന്ന്. അവര്‍ കമീഷന് പദവിയില്‍ ഇരുന്ന് മുഴുവന്‍സമയം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ്. പിന്നെ എപ്പോഴാണ് അവര്‍ക്ക് കമീഷന് ചുമതല നിര്‍വഹിക്കാന്‍ സമയം. വൈകിയെങ്കിലും ഇപ്പോഴെങ്കിലും മാറ്റിയതില്‍ കേരളത്തിലെ വനിതകള്‍ക്ക് ആശ്വാസമുണ്ട്.”
ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനം എംസി ജോസഫൈന് രാജി വച്ചത്. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് നടപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന് നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റ് യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി. കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈനിന്റെ കയ്യില്‍ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന നിലപാട് ജോസഫൈന് സ്വീകരിച്ചത്. ജോസഫൈന് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.