പെഗാസസ്: പട്ടികയില്‍ ദുബയ് രാജകുമാരിമാരുടെ ഫോണുകളും; ‘ഇരുവരും ഭരണാധികാരിക്ക് എതിര് നിന്നവര്‍’
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരുടെ പട്ടികയില്‍ ദുബായ് രാജകുമാരിമാരും. ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫ, മുന്‍ ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍ ഹുസൈന്‍ എന്നിവരുടെ ഫോണുകളാണ് പെഗാസസ് ഉപയോഗിച്ച് നീരീക്ഷിച്ചത് എന്നാണ് വിവരമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരും ഒരിക്കല്‍ ദുബയ് ഭരണകൂടത്തിന് എതിരെ രംഗത്ത് എത്തിയവരാണ് എന്നതാണ് ചോര്‍ത്തല്‍ റിപ്പോര്‍ട്ടിനെ ശ്രദ്ധേയമാക്കുന്നത്. താന്‍ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കൊണ്ട് […]
22 July 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരുടെ പട്ടികയില്‍ ദുബായ് രാജകുമാരിമാരും. ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫ, മുന്‍ ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍ ഹുസൈന്‍ എന്നിവരുടെ ഫോണുകളാണ് പെഗാസസ് ഉപയോഗിച്ച് നീരീക്ഷിച്ചത് എന്നാണ് വിവരമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരും ഒരിക്കല്‍ ദുബയ് ഭരണകൂടത്തിന് എതിരെ രംഗത്ത് എത്തിയവരാണ് എന്നതാണ് ചോര്‍ത്തല്‍ റിപ്പോര്‍ട്ടിനെ ശ്രദ്ധേയമാക്കുന്നത്.
താന്‍ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കൊണ്ട് ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ ലത്തീഫയുടെ വീഡിയോ പുറത്തു വന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ദുബയിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട തന്നെ തിരികെ പിടിച്ചു കൊണ്ടു പോയെന്നും ഇപ്പോള്‍ ബന്ധിയാക്കിയിരിക്കുകയാണെന്നുമായിരുന്നു ലത്തീഫയുടെ വെളിപ്പെടുത്തല്‍. 2018 ല്‍ ഇവര്‍ ദുബയിലെ വീട്ടില്‍ നിന്നും ഒളിച്ചോടി ഇന്ത്യയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടന്ന രാജകുമാരിയെ ഇന്ത്യന്‍ കമാന്‍ഡോകളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ ദുബയിലേക്ക് തന്നെ മടക്കി അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു താന്‍ ബന്ധിയാക്കപ്പെട്ടന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്.
ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ മകളും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ ഭാര്യയുമാണ് ഹയാ ബിന്ത് അല്‍ ഹുസൈന്‍. ഇവരും 2019 ല്‍ ദുബായ് വിട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു ഹയ.
ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ആഗോള തലത്തില്‍ 50,000 ത്തോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് പട്ടിക പുറത്ത് വിട്ടത്. പെഗാസസ് സോഫ്റ്റ് വെയറുകള്‍ രാജ്യങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നത് എന്നായിരുന്നു എന്‍എസ്ഒ നല്‍കുന്ന വിശദീകരണം.
- TAGS:
- Dubai