Top

പിസി ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ ഇറങ്ങാന്‍ പിസി തോമസ്; എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയേക്കും

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിക്കാനൊരുങ്ങി പിസി തോമസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും പിസി തോമസ് മത്സരിക്കുക. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോഴെല്ലാം പാലാ മണ്ഡലം കഴിഞ്ഞാല്‍ പൂഞ്ഞാറിലാണ് രണ്ടാമത്തെ കൂടിയ ഭൂരിപക്ഷം ലഭിക്കാറുള്ളത് എന്ന കണക്കാണ് പിസി തോമസിന്റെ മനസ്സിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് എന്‍ഡിഎയോടൊപ്പമായിരുന്നു. പിജെ ജോസഫ് വിഭാഗത്തോടൊപ്പം പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് ഒരുമിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആ സാധ്യതകള്‍ ഇല്ല. അത് കൊണ്ട് തന്നെ […]

1 Jan 2021 11:48 PM GMT

പിസി ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ ഇറങ്ങാന്‍ പിസി തോമസ്; എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയേക്കും
X

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിക്കാനൊരുങ്ങി പിസി തോമസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും പിസി തോമസ് മത്സരിക്കുക.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോഴെല്ലാം പാലാ മണ്ഡലം കഴിഞ്ഞാല്‍ പൂഞ്ഞാറിലാണ് രണ്ടാമത്തെ കൂടിയ ഭൂരിപക്ഷം ലഭിക്കാറുള്ളത് എന്ന കണക്കാണ് പിസി തോമസിന്റെ മനസ്സിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് എന്‍ഡിഎയോടൊപ്പമായിരുന്നു.

പിജെ ജോസഫ് വിഭാഗത്തോടൊപ്പം പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് ഒരുമിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആ സാധ്യതകള്‍ ഇല്ല. അത് കൊണ്ട് തന്നെ എന്‍ഡിഎയോടൊപ്പം തന്നെ പിസി തോമസ് നിലയുറപ്പിക്കും.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം ആണ് യുഡിഎഫിന് വേണ്ടി പൂഞ്ഞാറില്‍ മത്സരിച്ചത്. അത് കൊണ്ട് തന്നെ ഇക്കുറിയും ഈ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എല്‍ഡിഎഫ് നല്‍കിയേക്കും.

അതേ സമയം പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫില്‍ പ്രവേശിച്ചേക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി തിരക്കിട്ട ചര്‍ച്ചകളിലാണ് പിസി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടുപോയ വിടവ് നികത്താന്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് പരമാവധി ആളെ കൊണ്ടുവരണമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്. അത് കൊണ്ട് തന്നെ ജനപക്ഷം യുഡിഎഫിലെത്തിയാല്‍ മുന്നണി സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും പിസി ജോര്‍ജ് മത്സരത്തിനിറങ്ങുക. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

ആദ്യഘട്ടചര്‍ച്ചയില്‍ മധ്യതിരുവിതാംകൂറില്‍ മൂന്ന് നിയമസഭാ സീറ്റുകളാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും ജനപക്ഷം ആവശ്യപ്പെട്ടു. മുന്നണി പ്രവേശ ചര്‍ച്ചയില്‍ പി സി ജോര്‍ജ് പാലാ ചോദിച്ചതിന് പിന്നാലെയാണ് പി ജെ ജോസഫ്, മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രസ്താവനയിറക്കിയത്. ഏറെ ചര്‍ച്ചയ്ക്കിടയാക്കിയ ഈ പരാമര്‍ശം പി സി ജോര്‍ജിന് പാലാ കൊടുക്കാതിരിക്കാനുള്ള ജോസഫിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

താന്‍ ഏത് മുന്നണിയിലായിരിക്കുമെന്ന വിവരം ഒരാഴ്ച്ചയ്ക്കകം അറിയാമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയായിരുന്നു പിസി ജോര്‍ജിന്റെ പ്രഖ്യാപനം. ജനപക്ഷം ഏത് മുന്നണിയാണെന്ന നികേഷ് കുമാറിന്റെ ചോദ്യത്തിന് പിസി നല്‍കിയ മറുപടി ഇങ്ങനെ: ‘എന്റെ കാര്യം ഞാന്‍ ഒരാഴ്ചക്കുള്ളില്‍ പറയാം. എനിക്ക് തീരുമാനമെടുക്കാന്‍ രണ്ടു ദിവസം മതി. ഞാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്തയാളാണ്. എനിക്കെന്ത് പേടി. എന്റെ ഭൂരിപക്ഷം കണ്ട് നികേഷ് വരെ സങ്കടപ്പെട്ടില്ലേ. 28,000 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ മകന്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചു. ചെറുക്കന്‍ 2000 വോട്ടിന് ജയിച്ചു. ഒറ്റയ്ക്കായിരുന്നു. പക്ഷ ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഞാന്‍ ജയിക്കുന്നതും ജനത്തിന്റെ പിന്തുണ കൊണ്ടാണ്. ജനങ്ങളെ സ്‌നേഹിച്ചാല്‍ മതി. ഞാന്‍ ആരെയും വെറുപ്പിക്കില്ല.’

തനിക്കെതിരെ പലപ്പോഴായി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Next Story