നിങ്ങളുടെ മക്കള്‍ ഫ്രീ ഫയര്‍ കളിക്കുന്നുണ്ടോ? ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്
ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട കുട്ടികളുടെ ആത്മഹത്യകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസ്. ഫ്രീ ഫയര്‍ അടക്കമുള്ള വീഡിയോ ഗെയിമുകളിലുള്ള കുട്ടികളുടെ അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തില്‍പ്പെടുത്തുന്നത്. സാമ്പത്തിക ചൂഷണങ്ങള്‍ മുതല്‍ ഡാറ്റാ ചോര്‍ച്ചയ്ക്കും ലൈംഗിക ചൂഷണത്തിലേക്കും വരെ കുട്ടികളെ പെടുത്തുന്ന ഇത്തരം ഗെയിം ആപ്പുകളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികള്‍ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രീ […]
8 July 2021 5:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട കുട്ടികളുടെ ആത്മഹത്യകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസ്. ഫ്രീ ഫയര്‍ അടക്കമുള്ള വീഡിയോ ഗെയിമുകളിലുള്ള കുട്ടികളുടെ അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തില്‍പ്പെടുത്തുന്നത്.
സാമ്പത്തിക ചൂഷണങ്ങള്‍ മുതല്‍ ഡാറ്റാ ചോര്‍ച്ചയ്ക്കും ലൈംഗിക ചൂഷണത്തിലേക്കും വരെ കുട്ടികളെ പെടുത്തുന്ന ഇത്തരം ഗെയിം ആപ്പുകളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികള്‍ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ സൗജന്യമായതിനാലും കളിക്കാന്‍ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോഎന്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിനാലും കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു. ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാര്‍ക്ക് ചാറ്റുചെയ്യാന്‍ കഴിയുന്നു. പലകോണുകളില്‍ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവര്‍ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാനുള്ള വഴിയൊരുക്കുന്നു. കളിയുടെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും വെര്‍ച്വല്‍ കറന്‍സി വാങ്ങാനും ആയുധങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകള്‍ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയര്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നു. തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കില്‍ കളിക്കാര്‍ക്കുള്ള ദൗത്യങ്ങളായി (മിഷന്‍സ്) മറച്ചുവച്ചോ , ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനുള്ള സമ്മര്‍ദ്ദം ഇത്തരം ഗെയിമുകളില്‍ വളരെ കൂടുതലാണ്.
യഥാര്‍ത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോള്‍ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവല്‍ക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രരായും കാണപ്പെടുന്നതും ഇത്തരത്തില്‍ തന്നെ കാണണം. അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്ക്രീന്‍ വര്‍ക്കിനെയും പോലെ ആയതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു. 2021 ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളില്‍ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസിലാക്കുകയും ചെയ്യണമെന്നും കേരള പൊലീസ് നിര്‍ദേശിക്കുന്നു.