ഛത്തിസ്ഗഢും പഞ്ചാബിന്റെ വഴിയിലേക്കോ?; ഡല്‍ഹിയില്‍ ക്യാംപ് ചെയ്ത് 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി സിങ് ദേവും തമ്മിലുളള അധികാര കൈമാറ്റത്തിനായുളള തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്തത്.
3 Oct 2021 3:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഛത്തിസ്ഗഢിലെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി സിങ് ദേവും തമ്മിലുളള അധികാര കൈമാറ്റത്തിനായുളള തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്തത്. ഇരുപതോളം പേര്‍ നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് എംഎല്‍എമാരുടെ പ്രതികരണം.
പഞ്ചാബിലേയും ഛത്തീസ്ഗഡിലേയും കോണ്‍ഗ്രസിനകത്തെ പ്രതിസന്ധി മുതലെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഛത്തിസ്ഗഡ് മറ്റൊരു പഞ്ചാബാകാനില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. 'പഞ്ചാബ് എന്നാല്‍ പഞ്ച്(അഞ്ച്) എന്നും ആബ് എന്നാല്‍ (വെളളം) എന്നുമാണ് അര്‍ത്ഥം, ഛത്തിസ്ഗഡ് എന്നാല്‍ മുപ്പത്തി ആറ് കോട്ട എന്നുമാണ് അര്‍ത്ഥം ഈ സാമ്യത മത്രമാണ് രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലുളളതെന്നും ബാഗേല്‍ പറഞ്ഞു.'
അതേസമയം സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് എംഎല്‍എ ബ്രിഹസ്പതി സിങ് പറഞ്ഞു. 'ഞങ്ങളെ നയിക്കാന്‍ ബാഗേലിന് കീഴില്‍ നല്ലൊരു നേതൃത്വവും ടി എസ് സിങ് ദേവുമുണ്ട്. പാര്‍ട്ടി ഹൈക്കമന്‍ഡുമായോ സംസ്ഥാനത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പിഎല്‍ പൂനിയയുമായോ ചര്‍ച്ച നടത്തിയാല്‍ എല്ലാ എംഎല്‍എമാരും ഡല്‍ഹിയില്‍ നിന്ന് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.'