'കേസുകളുണ്ട്, അത് തീര്‍ക്കണം'; ബമ്പര്‍ എടുത്തത് അടിച്ച മറ്റൊരു ലോട്ടറി മാറ്റാന്‍ പോയപ്പോള്‍; കോടിശ്വരന് പറയുന്നു
മറ്റ് അവകാശവാദങ്ങളില്‍ ഇനി കാര്യമില്ലെന്നും ജയപാലന്
20 Sep 2021 2:41 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോഴാണ് ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തതെന്ന് സമ്മാനജേതാവായ മരട് സ്വദേശി ജയപാലന്. സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുണ്ടെന്നും ഒന്നാം സമ്മാനം നേടിയതില്‍ സന്തോഷമുണ്ടെന്നും ജയപാലന് പ്രതികരിച്ചു.
ജയപാലന് പറഞ്ഞത്: ''ഒന്‍പതാം തീയതി എനിക്കൊരു ടിക്കറ്റില്‍ 5000 രൂപ അടിച്ചിരുന്നു. അത് മാറ്റാന്‍ വേണ്ടി തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി കടയില്‍ പോയി. ടിക്കറ്റ് മാറ്റിയതിനൊപ്പം ഒരു ഓണം ബമ്പറും അഞ്ച് സാധ ടിക്കറ്റുകളും എടുത്തു. ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് എടുത്തത്. ഞാന്‍ സ്ഥിരം ലോട്ടറി എടുക്കാറുണ്ട്. ദിവസം നാലെണ്ണം വരെ എടുക്കും. 12 കോടി നേടിയതില്‍ വളരെ സന്തോഷമുണ്ട്. ആദ്യം വിശ്വാസമായില്ല. പിന്നെ ടിക്കറ്റും പേപ്പറും വച്ച് നോക്കി സ്ഥിരീകരിച്ചു. ടിക്കറ്റ് ബാങ്കില്‍ കൈമാറി കഴിഞ്ഞിട്ടാണ് എല്ലാവരോടും പറഞ്ഞത്. കുറച്ച് കടങ്ങളുണ്ട്. പിന്നെ രണ്ട് സിവില്‍ കേസുകളുണ്ട്. അത് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. പിന്നെ മക്കളെ നല്ല രീതിയിലാക്കണം, പെങ്ങള്മാര്ക്കും പണത്തിന്റെ ഒരു വിഹിതം കൊടുക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കുകാരെ കാണിച്ച് ബോധിപ്പിച്ചിട്ടുണ്ട്.'' മറ്റ് അവകാശവാദങ്ങളില്‍ ഇനി കാര്യമില്ലെന്നും ജയപാലന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി എത്തിയ ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശി സെയ്തലവിയെ തള്ളി സുഹൃത്ത് അഹമ്മദ് രംഗത്തെത്തി. ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് അഹമ്മദ് പറഞ്ഞു. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് പറഞ്ഞു.
അഹമ്മദ് പറഞ്ഞത്: ''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്. ''
ആരാണ് 12 കോടി നേടിയ ഭാഗ്യവാന് എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.