'പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണി ആരേയും ഏൽപ്പിച്ചിട്ടില്ല'; ജലീലിന് സാദിഖ് അലി തങ്ങളുടെ മറുപടി
മൊഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ശബ്ദസന്ദേശം പുറത്തുവിടുമെന്നായിരുന്നു കെടി ജലീലിന്റെ മുന്നറിയിപ്പ്
7 Aug 2021 2:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മൊഈന്‍ അലി വിഷയത്തില്‍ കെടി ജലീലിനെ തള്ളി പാണക്കാട് സാദിഖ് അലി തങ്ങള്‍. പണക്കാട് കുടുംബത്തിന്റെ മേസ്തിരി പണി ആരെയും ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സാദിഖ് അലി തങ്ങളുടെ പ്രതികരണം. മൊഈന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലിംലീഗില്‍ നടപടിയുണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ശബ്ദസന്ദേശം പുറത്തുവിടുമെന്നായിരുന്നു കെടി ജലീലിന്റെ മുന്നറിയിപ്പ്.
ഈ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സാദിഖ് അലി തങ്ങളുടെ മറുപടി. കെടി ജലീലിന്റെ ഭീഷണിയില്‍ പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിംലീഗെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിംലീഗില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണവും ഇടി മുഹമ്മദ് ബഷീര്‍ തള്ളി. ചന്ദ്രികയെ സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. കള്ളപ്പണം വെളുപ്പിക്കുന്ന ജോലി മുസ്ലിംലീഗിന്റെ ആരും ചെയ്തിട്ടുമില്ല. ആശയപരമായ ചര്‍ച്ചകളാണ് ലീഗില്‍ നടക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അതേസമയം, കോഴിക്കോട് ലീഗ് ഹൗസില്‍വെച്ച് നടന്ന വാര്‍ത്താസമ്മേളത്തില്‍ മൊയീന്‍ അലി തങ്ങള്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് പാണക്കാട് കുടുംബത്തിന്റെ കീഴ് വഴക്കമല്ല. കൂട്ടായെടുക്കുന്ന തീരുമാനങ്ങള്‍ കുടുംബത്തിന്റെ കാരണവരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുകയാണ് ചെയ്യാറുള്ളത്. ഇവിടെ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാര്യം മൊഈന്‍ അലിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.
Next Story