തെളിവുകള്‍ ശക്തം, മുട്ടില്‍ മരം മുറിക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
28 Sep 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തെളിവുകള്‍ ശക്തമാണെന്ന വിലയിരുത്തിയാണ് കോടതി തള്ളിയത്. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇടപെടല്‍ ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വാദം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ കുടുക്കിയതെന്നാണ് പ്രതികളുടെ വാദം. കേസില്‍ തങ്ങളെ മാത്രമാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികളെ അറസ്റ്റു ചെയ്യാതെ അന്വേഷണ സംഘം ഒളിച്ച് കളിക്കുകയാണ്. അന്വേഷണമെന്ന പേരില്‍ വേട്ടയാടുകയാണ്. കേസിലെ സാക്ഷികള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരുമാണ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്നു പറയുന്നതില്‍ കാര്യമില്ലെന്നും പ്രതികള്‍ വാദിച്ചു.
നേരത്തെ, സുല്‍ത്താന്‍ ബത്തേരി കോടതിയും പ്രതികളുടെ ജാമ്യം തള്ളിയിരുന്നു തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.