കേരള ഗ്രാമീണ്‍ ബാങ്കിന് സര്‍ക്കാര്‍ മൂലധനം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
24 Sep 2021 7:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയ്ക്ക് നല്കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത ഒന്‍പത് ശതമാനമായി നിലനിര്‍ത്താന്‍ ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കുന്നത് തുടരണം. പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്.
കേന്ദ്ര സര്‍ക്കാരിന് 50 ശതമാനവും സ്പോണ്സര് ബാങ്കായ കാനറാ ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലുള്ള ഓഹരി. മൂലധനപര്യാപ്തതയ്ക്ക് ആവശ്യമായ ഒന്‍പതു ശതമാനം നിലനിര്‍ത്താന്‍ ഈ 15 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്നും ഒഹരി പൊതുവില്പന നടത്തിയോ ഏതെങ്കിലും സ്വകാര്യപങ്കാളികളുമായി ധാരണയുണ്ടാക്കിയോ ബോണ്ട് വഴിയോ പണം സമാഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രമീണ്‍ ബാങ്ക് ചെയര്‍മാനെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നതു വഴി ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയുന്നതിന് ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.