'സുധാകരന് പറയുന്നതില്‍ അസ്വാഭാവികത'; അന്ന് സുധാകരനും സംസാരിച്ചിരുന്നെന്ന് പരാതിക്കാരന് അനൂപ്
'എന്തുകാര്യത്തിനാണോ അവിടെ എത്തിയത് അതിനെ കുറിച്ച് തന്നെയാണ് അന്ന് ചര്‍ച്ച നടന്നത്.'
29 Sep 2021 6:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് പരാതിക്കാരനായ അനൂപ് മുഹമ്മദ് പബ്ലിക്ക് ഫിനാന്‍സ് കമ്മിറ്റിക്ക് വേണ്ടി പണം നല്കാന് വേണ്ടി മോന്സന് മാവുങ്കലിന്റെ അടുത്തെത്തിയപ്പോള്‍ കെ സുധാകരന് അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ മോന്സന് പരിചയപ്പെടുത്തി. അവിടെ മൂന്ന് പേരും സംസാരിച്ചിരുന്നതായും അനൂപ് റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി. എന്നാല്‍ പണം കൈമാറിയതിനെ കുറിച്ച് സുധാകരന് അറിയാമോ എന്ന് കണ്ടുപിടിക്കേണ്ടത് അന്വേഷണ സംഘമാണ്. ഇത് ക്രൈബ്രാഞ്ച് ചോദിച്ചാലും അറിയില്ലെന്ന് പറയാനെ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്തുകാര്യത്തിനാണോ അവിടെ എത്തിയത് അതിനെ കുറിച്ച് തന്നെയാണ് അന്ന് ചര്‍ച്ച നടന്നത്. അവിടെ മോന്‍സനും ഞാനും മാത്രമല്ല, സുധാകരനും സംസാരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ കാര്യങ്ങള്‍ സുധാകരനറിയാം എന്ന രീതിയില്‍ മോന്സന് തന്നോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റുദ്ധാരണ ജനിപ്പിച്ചുകൊണ്ടാണോ മോന്സന് ഇതെല്ലാം നടത്തിയതെന്ന് അറിയില്ല. കണ്‍സള്‍ട്ടന്‍സി, ഫെമ എന്നൊക്കെ പറഞ്ഞാണ് മോന്സന് സംസാരിച്ചിരുന്നത്.'
ഡല്‍ഹിയിലെ ഗുപ്ത അസോസിയേഷന് അടിയന്തിരമായി 25 ലക്ഷം നല്‍കണം എന്ന് പറഞ്ഞാണ് മോന്സന് വിളിച്ചുവരുത്തിയതെന്ന് അനൂപ് പറഞ്ഞു. ഗുപ്ത അസോസിയേഷനാണ് എല്ലാം ചെയ്യുന്നത്. തന്റെ ഒപ്പിന് ഒരു വിലയും ഇല്ലെന്നാണ് മോന്സന് പറഞ്ഞിരുന്നത്. അയളുടെ അക്കൗണ്ട് ഫ്രീസായതുകൊണ്ട് തന്റെ ഡ്രൈവറിന്റെയും മേക്കപ്പ് മാന്റെയും അക്കൗണ്ടിലാണ് പണം വാങ്ങിയിരുന്നതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളില്‍ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായും പരാതിക്കാരന് അനൂപ് പറഞ്ഞു. നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും അനൂപ് മുഹമ്മദ് വ്യക്തമാക്കി.
'പരാതി നല്കിയതിനുശേഷം കെ സുധാകരന് എന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒന്നു രണ്ട് ആളുകള്‍ വിളിച്ചിരുന്നു. പരാതി മാധ്യമങ്ങളില്‍ വന്ന സമയത്ത് സുധാകരന് ഇക്കാര്യത്തില്‍ നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല എന്ന രീതിയില്‍ മീഡിയ വണ്ണിന് ഞാന്‍ നല്കിയ സ്റ്റേറ്റ്മെന്റ് മറ്റിടങ്ങളിലും ആവര്‍ത്തിച്ചാല്‍ മതിയെന്നും അതാണ് ശരിയെന്നും രീതിയില്‍ സംസാരിച്ചു. അങ്ങനെ മാത്രമേ പറയാവുള്ളൂ എന്നൊരാള്‍ നിര്‍ദേശം നല്കി. മറ്റൊരാളുടേത് ഭീഷണിയുടെ ശബ്ദമായിരുന്നു. പിന്നീട് തൃശ്ശൂരിലേക്ക് നേരിട്ട് വന്നും ഇത് ആവര്‍ത്തിച്ചിരുന്നു.'
'ഞാന്‍ ഒരു വലിയ വ്യക്തിയെക്കുറിച്ചാണ് സംശയം പ്രകടിപ്പിക്കുന്നത് എന്നറിയാം. അതുകൊണ്ട് തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സുധാകരനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ വിളിച്ചവരോടെല്ലാം മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എല്ലാം വ്യക്തമാക്കിയതാണെന്നും അതുള്ളപ്പോള്‍ സ്റ്റേറ്റ്മെന്റ് മാറ്റേണ്ട ആവശ്യം എനിക്കില്ലെന്നും പറഞ്ഞിരുന്നു.'
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സുധാകരന്റെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും അനൂപ് പറഞ്ഞു. ഇദ്ദേഹത്തെ ഇരുത്തി പണം കൈമാറിയിട്ടുണ്ട്. അദ്ദേഹമാണ് ഇതെല്ലാം ചെയ്യുന്നതെന്ന് മോന്സണ് പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചോ ആറോ തവണ സുധാകരന് അവിടെയെത്തിയതായി എനിക്ക് അറിയാം. അദ്ദേഹം അതെല്ലാം ഡല്‍ഹിയില്‍ ക്ലിയര്‍ ചെയ്യുന്നുണ്ടെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.