അഴീക്കൽ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ
2 Sep 2021 9:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: അഴീക്കൽ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. സംഭവം സ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായവും പരുക്കേറ്റവർക്ക് 5000 രൂപ അടിയന്തര സഹായം നൽകും. മറ്റ് സഹായങ്ങൾ ആലോചിച്ചശേഷം തീരുമാനിക്കും. എല്ലാവരുടെയും ചികിത്സയും സൗജന്യമായിരിക്കും. വള്ളത്തിൻറെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ മന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ആലപ്പുഴ വലിയഴീക്കൽ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 12 പേരെ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചിട്ടുണ്ട്. സുനിൽ ദത്ത്, സുമദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടത്. തങ്കപ്പൻ, ശികുമാർ എന്നിവർ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കൽ സ്വദേശിയാണ് സുനിൽ ദത്ത്.
അരീക്കലിൽ നിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദുരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ട് കരയ്ക്കടുക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായ തിരമാലയുണ്ടായതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. തിരമാലയിൽപ്പെട്ട് വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അപകടം നടന്നയുടൻ അഞ്ച് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിൽ 8 പേരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മറിഞ്ഞ സ്റ്റോർ വള്ളം ഫയർഫോഴ്സിൻറെ സഹായത്തോടെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.