പണിക്കന്‍കുടി സിന്ധു കൊലപാതകം: ബിനോയി ഭാര്യയെ പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനല്‍കേസില്‍ പ്രതി, ലുക്ക് ഔട്ട് നോട്ടിസ് പുറത്തുവിടും
ഒളിവില്‍ കഴിയുന്ന ബിനോയി മറ്റ് എട്ട് ക്രിമിനല്‍ കേസുകളില്‍കൂടി പ്രതിയാണ്
6 Sep 2021 3:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലപാതകത്തില്‍ പ്രതി മാണിക്കുന്നേല്‍ ബിനോയിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിടാനുള്ള നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തില്‍ സിന്ധുവിന്റെ മൃതദേഹം ഈ മാസം മുന്നിനാണ് അയല്‍വാസിയായി ബിനോയിയുടെ വീട്ടിലെ അടുക്കളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ബിനോയിയുടെ വീടിന്റെ അടുത്തുള്ള ചക്കാലയ്ക്കല്‍ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരന് മകനും അഞ്ച് വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സിന്ധു കുറച്ചു കാലങ്ങളായി ബിനോയിയുമായി ഒരുമിച്ച് ജീവിച്ചു വരുകയായിരുന്നു. എന്നാല്‍ സിന്ധു വീണ്ടും ഭര്‍ത്താവുമായി അടുത്തതാണ് കൊലപാതത്തിന് പ്രേരണയായതെന്നാണ് സൂചന.
സിന്ധുവിനെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിനിടെയായിരുന്നു ബിനോയും സിന്ധും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബിനോയ് ഇവരെ മര്‍ദ്ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ വെള്ളത്തൂവല്‍ എസ്എച്ച്ഒ ആര്.കുമാര്‍, എസ്ഐമാരായ രാജേഷ്കുമാര്‍, സി.ആര്.സന്തോഷ്, സജി എന്‍.പോള്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.
അതേസമയം, ഒളിവില്‍ കഴിയുന്ന ബിനോയി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനല്കേസുകളില്കൂടി പ്രതിയാണ്. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യപ്പെട്ടതില്‍ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്