Top

അധ്യക്ഷയായി സോണിയ തുടരും; 'തന്ത്രങ്ങള്‍ പിഴച്ചു, പാര്‍ട്ടിയില്‍ സമഗ്ര പൊളിച്ചെഴുത്ത്'

ഗാന്ധി കുടുംബത്തില്‍ വിശ്വാസമുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍

13 March 2022 3:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യക്ഷയായി സോണിയ തുടരും; തന്ത്രങ്ങള്‍ പിഴച്ചു, പാര്‍ട്ടിയില്‍ സമഗ്ര പൊളിച്ചെഴുത്ത്
X

സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. നിലവിലെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂറോളമാണ് യോഗം നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു.

'തന്ത്രങ്ങള്‍ പിഴച്ചു; പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്ത്'

തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

''തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരമുണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരും. പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും.''-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ട്. വിമര്‍ശനം അതിന്റെ തുടര്‍ച്ചയാണ്. തന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി എന്തു തീരുമാനിച്ചാലും അംഗീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിനായാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനവും, തെരഞ്ഞെടുപ്പ് തോല്‍വിക്കുളള കാരണവും, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്തു.

Next Story