അംബാനിയും കുടുംബവും ഇന്ത്യ വിടുന്നില്ല, വിശദീകരണവുമായി റിലയന്‍സ്; ലണ്ടനില്‍ സ്വന്തമാക്കിയ എസ്റ്റേറ്റ് ബംഗ്ലാവ് മറ്റൊരാവശ്യത്തിന്
592 കോടി മുടക്കിയാണ് റിലയന്‍സ് ലണ്ടനിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്.
6 Nov 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുകേഷ് അംബാനിയും കുടുംബവും ഇന്ത്യയില്‍ നിന്ന് താമസം മാറുന്നെന്ന പ്രചാരണം തള്ളി റിലയന്‍സ്. ഈ വര്‍ഷം ആദ്യം ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റില്‍ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് മുകേഷ് അംബാനിയും കുടുംബവും താമസം മാറുന്നു എന്ന രീതിയില്‍ ഒരു പത്രമാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിനെ തള്ളിയാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം വലിയ രീതിയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറയുന്നു. മുകേഷ് അംബാനിയോ കുടുംബമോ ലണ്ടനിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ താമസം മാറ്റാന്‍ പദ്ധയിടുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റില്‍ സ്വന്തമാക്കിയ ആഡംബര ബംഗ്ലാവിന് പിന്നിലെ ലക്ഷ്യവും റിലയന്‍സ് പ്രസ്്താവനയിലൂടെ വ്യക്തമാക്കി.
'പ്രീമിയര്‍ ഗോള്‍ഫിംഗ്, സ്പോര്‍ട്സ് റിസോര്‍ട്ട്' ആക്കി വസ്തുവിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടറുടെ നേതൃത്വത്തിലുള്ള അത്യാധുനിക ആരോഗ്യ കേന്ദ്രവും മറ്റ് ആഡംബര സൗകര്യങ്ങളുമാണ് പദ്ധതി. ഇതിനായി 2021-ന്റെ തുടക്കത്തില്‍ 592 കോടി മുടക്കിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ലണ്ടനിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്. ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വ്യവസായം ആഗോളതലത്തിലേക്ക് വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭമെന്നും റിലയന്‍സ് അറിയിച്ചു.