'വാക്കുകള്‍ വിലക്കുന്നത് പുതിയ നടപടിയല്ല'; വിശദീകരണവുമായി സ്പീക്കര്‍
1954 മുതല്‍ നിലവിലുള്ള രീതിയാണിതെന്ന് സ്പീക്കര്‍.
14 July 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്റില്‍ ചില വാക്കുകള്‍ വിലക്കുന്നത് പുതിയ നടപടിയല്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. 1959 മുതല്‍ നിലവിലുള്ള രീതിയാണിതെന്നും അത് സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഒരു വാക്കും നിരോധിച്ചിട്ടില്ല. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ നീക്കം ചെയ്യാനുള്ള അധികാരം സഭാ അധ്യക്ഷനുണ്ട്. നേരത്തെയും ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.
ലോക്സഭാ സെക്രട്ടറിയേറ്റ് ഇറക്കിയ ബുക്ക്ലെറ്റിലാണ് 65ഓളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യസഭയ്ക്കും ലോക്സഭയ്ക്കും ഇത് ബാധകമാണെന്ന് സെക്രട്ടേറിയേറ്റ് അറിയിച്ചിരുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കാനും ഉത്തരവുണ്ട്. മണ്‍സൂൺ കാലസമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാനിരിക്കെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള പരിഷ്‌കാരമാണ് സഭയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് സ്പീക്കര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
അരാജകവാദി, ശകുനി, കൊവിഡ് വ്യാപി, നാട്യക്കാരന്‍, മന്ദബുദ്ധി, ഖാലിസ്ഥാന്‍വാദി, രക്തച്ചൊരിച്ചില്‍, രക്തംപുരണ്ട, നാണക്കേട്, അധിക്ഷേപിച്ചു, വഞ്ചിക്കപ്പെട്ടു, ചംച, ചാംചഗിരി, ചേലകള്‍, ബാലിശത, അഴിമതി, ഭീരു, കുറ്റകൃത്യം, മുതലക്കണ്ണീര്‍, അപമാനം, കഴുത, നാടകം, കണ്ണ് കഴുകല്‍, ഫഡ്ജ്, ഗുണ്ടായിസം, കാപട്യം, കഴിവില്ലാത്തത്, തെറ്റിദ്ധരിപ്പിക്കല്‍, നുണ, അസത്യം, അരാജകവാദി, അപമാനം, അസത്യം, അഹങ്കാരം, അഴിമതി, കറുത്ത ദിവസം, പാവം, ലോലിപോപ്പ്, വിശ്വാസഘട്ട്, വിഡ്ഢി, ലൈംഗിക പീഡനം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.