'റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നു, നിയമനടപടി നേരിടാന്‍ തയ്യാര്‍'; അദാനിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്
'റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ചോദ്യത്തിനും അദാനി മറുപടി നല്‍കിയിട്ടില്ല.'
26 Jan 2023 3:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പ് ഓഹരിവില ഉയര്‍ത്തി കാണിച്ച് നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ഉറച്ച് അമേരിക്കയിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എല്ലാ രേഖകളും കൈവശമുണ്ട്. അദാനി ഗ്രൂപ്പിന്റെ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണ്. നിയമനടപടിക്ക് അദാനി മുതിരുന്നത് കഴമ്പില്ലാത്ത നടപടിയാണ്. റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. 36 മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു ചോദ്യത്തിനും അദാനി മറുപടി നല്‍കിയിട്ടില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് ഓഹരിവിപണിയില്‍ ലഭിച്ചത്. ബുധനാഴ്ച ഗ്രൂപ്പ് ഓഹരികള്‍ അഞ്ചുശതമാനത്തോളം ഇടിഞ്ഞു.46,000 കോടി രൂപയുടെ നഷ്ടമാണ് അദാനിക്ക് ഇതിലൂടെ നേരിട്ടത്.
അതേസമയം, റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ട് ഉന്നയിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.