യുപിയില്‍ രാജിവെച്ച മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; 2014ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് നടപടി
കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും യോഗി സര്‍ക്കാരില്‍ നിന്ന് രാജിവെക്കുമെന്ന സ്വാമി പ്രസാദ് മൗര്യ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.
12 Jan 2022 11:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നും രാജി വെച്ച തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്. 2014 ല്‍ നടത്തിയ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെയാണ് നടപടി. കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും യോഗി സര്‍ക്കാരില്‍ നിന്ന് രാജിവെക്കുമെന്ന സ്വാമി പ്രസാദ് മൗര്യ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.
മന്ത്രി സ്ഥാനം മാത്രമാണ് രാജിവെച്ചത് ഉടന്‍ തന്നെ ബിജെപി വിടുമെന്നും സ്വമി പ്രസാദ് മൗര്യ അറിയിച്ചു. തന്റെ നീക്കം ബിജെപിയെ പിടിച്ചുകുലുക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 14ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് സ്വമി പ്രസാദ് മൗര്യ പ്രഖ്യാപിച്ചിരുന്നു.
യോഗി സര്‍ക്കാരില്‍ നിന്ന് വനം മന്ത്രി ധാരാസിങ് ചൗഹാനും രാജിവെച്ചിരുന്നു. രാജിവെച്ച ഇരുമന്ത്രിമാരും ഒബിസി നേതാക്കളാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലെ തുടര്‍ച്ചയായി രാജി ബിജെപിക്ക് തലവേദന സൃഷ്ടിക്കുകയാണ്. നിലവില്‍ രണ്ട് മന്ത്രിമാരും നാല് എംഎല്‍എമാരുമാണ് ബിജെപിയില്‍ നിന്ന് പിണങ്ങി നില്‍ക്കുന്നത്.
രാജിവെച്ചവരെല്ലാം സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം യോഗി ആതിഥ്യനാഥിനെ സംബന്ധിച്ചടത്തോളം അഭിമാന പോരാട്ടമാണ്. കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ യുപിയില്‍ വിജയം ബിജെപിക്ക് അനിവാര്യമാണ്. പുതിയ സാഹചര്യത്തെ രാഷ്ട്രീയമായി മുതലെടുപ്പ് നടത്താന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കും.
യോഗിക്കെതിരെ സ്വന്തം പാളയത്തില്‍ നടക്കുന്ന കരുനീക്കങ്ങള്‍ ഇതോടെ മറനീക്കി പുറത്തുവരികയാണ്.റോഷന് ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം.എല്‍.എമാരാണ് മൗര്യക്കൊപ്പം രാജിവെച്ചത്. ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച മൗര്യ 2016 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.