അന്ന് എല്ലാം നഷ്ടപ്പെട്ടത് പോലെ തോന്നി, ആത്മഹത്യക്ക് ശ്രമിച്ചു; അനുഭവം പങ്കുവച്ച് കല്യാണി രോഹിത്
26 May 2022 12:39 PM GMT
ഫിൽമി റിപ്പോർട്ടർ

വിഷാദത്താല്‍ ആത്മഹത്യപ്രവണതയുള്ളവരെ പിന്മാറാന് സഹായിക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നടി കല്യാണി രോഹിത്. തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചാണ് കല്യാണി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.
തന്റെ അമ്മയുടെ ആത്മഹത്യയെ തുടര്‍ന്ന് വിഷാദവും ആത്മഹത്യ പ്രവണതയും തനിക്കും ഉണ്ടായിരുന്നതായി കല്യാണി പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് സഹായത്തിനായി ഹെല്‍പ്പ്ലൈനുകളിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നും ഭര്‍ത്താവിന്റെ ഇടപെടല്‍കൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ഒടിടി പ്ലാറ്റ്ഫോമുകളില്‍ 24 മണിക്കൂറും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും പ്രസക്തമായ സീനുകളിലും ഷോ ആരംഭിക്കുന്നതിന് മുമ്പും ഈ നമ്പര്‍ ചേര്‍ക്കണമെന്നും താരം ആവശ്യപ്പെടുന്നു.
കല്യാണി രോഹിതിന്റെ കുറിപ്പ്
ഒരു സാധാരണ ദിവസമായി തുടങ്ങിയത് എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായി മാറി. ഞാന്‍ എന്റെ അമ്മയുടെ അടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. പതിവ് പോലെ, അമ്മക്കൊപ്പം ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അമ്മയെ കണ്ടപ്പോള്‍ വല്ലായ്മ തോന്നി. ചിരിക്കുന്ന ആക്ടീവ് ആയ ഒരാള്‍ ആയിരുന്നില്ല അപ്പോള്‍. എന്തോ പന്തികേട് തോന്നിയപ്പോള്‍ പോയി റെഡിയായി വരാന്‍ പറഞ്ഞു.
20ന് മിനിറ്റിന് ശേഷം പോയി വാതില്‍ മുട്ടിയപ്പോള്‍ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. പല തവണ ബെല്‍ അടിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ഭയം നിറഞ്ഞു. ഞാന്‍ വാതില്‍ തകര്‍ത്ത് അകത്തേക്കോടിയപ്പോള്‍ അമ്മ തൂങ്ങി ആത്മഹത്യ ചെയ്തതായി കണ്ടു. എനിക്ക് 23 വയസ്സായിരുന്നു പ്രായം. അന്ന് എന്റെ ജീവിതം എന്നെന്നേക്കുമായി മാറി.
എന്റെ അമ്മ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, അമ്മയില്ലാത്ത ഒരു ലോകം എനിക്ക് സങ്കല്പ്പിക്കാന് കഴിയില്ല. അന്ന് എന്റെ ആത്മാവും മരിക്കുന്നതായി എനിക്ക് തോന്നി. അമ്മയുടെ ഡയറി വായിച്ചപ്പോള്‍ കാലങ്ങളായി അമ്മ വിഷാദം അനുഭവിക്കുകയായിരുന്നുവെന്ന് മനസിലായി. അമ്മ അത് ഞങ്ങളോട് പറഞ്ഞിരുന്നെങ്കില്‍.
എല്ലാം നഷ്ടപ്പെട്ടത് പോലെ നിരാശ തോന്നി. എനിക്കും ജീവനൊടുക്കാന്‍ തോന്നി. അതില്‍ നിന്നും പിന്മാറാന് സഹായത്തിനായി പ്രാദേശിക ഹെല്‍പ്പ്ലൈനുകളിലേക്ക് വിളിച്ചു. പക്ഷേ ആരും എടുത്തില്ല. ആത്മഹത്യക്ക് തുനിഞ്ഞപ്പോള്‍ ഭര്‍ത്താവ് രോഹിത് എന്നെ കണ്ടെത്തി തടഞ്ഞു. ഇന്ന് ഞാന്‍ സുഖമായി ഇരിക്കുന്നു. ഇവിടെ നിരവധി ആളുകള്‍ സഹായം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുണ്ടാകും. അത് മാറണമെന്നാണ് എന്റെ ആഗ്രഹം. ഇനി സഹായം കിട്ടാത്തതിനാല്‍ ആര്‍ക്കും അമ്മയെ നഷ്ടപ്പെടരുത്.
ആത്മഹത്യ തടയുന്നതിനുള്ള ആദ്യപടിയായി ദേശീയ ഹെല്‍പ്പ് ലൈനായ കിരണിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. 2023 ആകുമ്പോള്‍ ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഒടിടി സബ്സ്ക്രൈബേഴ്സ് ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രാഥമികമായി 15 35 വയസ് പ്രായമുള്ളവരായിരിക്കും. എല്ലാ ഇന്ത്യന്‍ ഒടിടി പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും സൗജന്യ ടെലി കൗണ്‍സിലിംഗ് മാനസികാരോഗ്യ ഹെല്പ്പ്ലൈന് പ്രദര്‍ശിപ്പിക്കണം. പ്രസക്തമായ സീനുകളിലും ഷോ ആരംഭിക്കുന്നതിന് മുമ്പും ഈ നമ്പര്‍ ചേര്‍ക്കണം. ഇത് സഹായം ആവശ്യമുള്ളപ്പോള്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് കാഴ്ചക്കാര്‍ക്ക് മനസിലാകാന്‍ സഹായകമാകും.
- TAGS:
- kalyani rohit