അന്തര്‍ദേശീയ മാധ്യമത്തില്‍ ശ്രദ്ധനേടി 'ആര്‍ആര്‍ആർ'
18 Jun 2022 3:32 PM GMT
ഫിൽമി റിപ്പോർട്ടർ

അന്തര്‍ദേശീയ മാധ്യമത്തില്‍ ഇടം നേടി എസ് രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍. ഇസ്രയേല്‍ ദിനപത്രത്തിലാണ് ചിത്രത്തെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറിനെയും പ്രശംസിച്ചുള്ള ആര്‍ട്ടിക്കള്‍ പ്രസിദ്ധീകരിച്ചത്. സിനിമയുടെ ക്ലൈമാക്സ് സീനില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് എതിരെ ബൈക്ക് ഉയര്‍ത്തി എറിയുന്ന ജെഎന്ടിആറിന്റെ ചിത്രവും ലേഖനത്തിനൊപ്പംമുണ്ട്. 'കൊമരം ഭീം' എന്ന കഥാപാത്രത്തെയാണ് താരം ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. ജെഎന്ടിആറിന്റെ ആരാധകനാണ് ലേഖനം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഇന്ത്യയ്ക്ക് പുറമെ പല രാജ്യങ്ങളില്‍ നിന്നുമായി ചിത്രത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. 'ക്യാപ്റ്റന്‍ അമേരിക്ക'യുടെ രചയിതാവ് ജാക്സണ് ലാന്‍സിങും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ആര്‍ആര്‍ആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്സന് ലന്സിങിന്റെ ട്വീറ്റ്. 'ഹേ ജാക്സന്, നിങ്ങള്‍ സിനിമ കാണാന്‍ ചെലവഴിച്ചതില്‍ ഏറ്റവും മികച്ച അനുഭവം ആര്‍ആര്‍ആര്‍ ആയിരുന്നോ?' എന്ന ചോദ്യരൂപേണയുള്ള ട്വീറ്റിന്, ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു
'ഡോക്ടര്‍ സ്ട്രെയിഞ്ച്' തിരക്കഥാകൃത്ത് റോബര്‍ട്ട് കാര്‍ഗിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ''കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ എന്നെ ആര്‍ആര്‍ആര്‍ കള്‍ട്ടിന്റെ ഭാഗമാകാന്‍ ക്ഷണിച്ചു. തുറന്ന് പറയട്ടെ ഇപ്പോള്‍ ഞാന്‍ അതിന്റെ ഭാഗമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും ഭ്രാന്തമായ, സത്യസന്ധമായ, വിചിത്രമായ ബ്ലോക്ക്ബസ്റ്റാറാണ് ഇത്. ഈ വാരം ഞാനും ജെസ്സും ഈ ചിത്രം വീണ്ടും കാണും', റോബര്‍ട്ട് കാര്‍ഗില്‍ ട്വീറ്റ് പ്രതികരിച്ചിരുന്നത് ഇങ്ങനെയായിരുന്നു.
1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ആര്‍ആര്‍ആര്‍ പറയുന്നത്. രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂര്‍ണ നാമം 'രൗദ്രം രണം രുധിരം' എന്നാണ്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്.
Story Highlights; Israeli media applauds Jr. NTR's character from RRR